ജിദ്ദ-മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് വിസ സ്റ്റാംപ് ചെയ്യുന്നതിൽ അപ്രതീക്ഷിത തടസം നേരിട്ടത് കേരളത്തിൽനിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിക്കുന്നു. കോഴിക്കോട്-ജിദ്ദ സെക്ടറിലെ യാത്രാനിരക്ക് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപയാണ് കുറഞ്ഞത്. നേരത്തെ ഗ്രൂപ്പ് ടിക്കറ്റുകൾ ഒന്നിച്ചെടുത്തിരുന്ന ട്രാവൽസുകാർ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് ടിക്കറ്റ് നിലക്കിൽ കുറവ് വരുത്തിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള യാത്രക്ക് 36000 രൂപ വരെ ഈടാക്കിയിരുന്ന ട്രാവൽസുകാർ ഇപ്പോൾ 26000 രൂപക്ക് വരെ ടിക്കറ്റ് നൽകുന്നുണ്ട്. ഈ മാസം 27-വരെ കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് ചില ട്രാവൽസുകാർ 26000 രൂപക്ക് ടിക്കറ്റ് ഓഫർ ചെയ്യുന്നുണ്ട്. നേരത്തെ ഇത് 35000 മുതൽ 37000 വരെ ആയിരുന്നു.
കേരളത്തിൽനിന്ന് മാത്രമുള്ള അഞ്ഞൂറിലേറെ പാസ്‌പോർട്ടുകൾ നിലവിൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ കെട്ടിക്കിടക്കുന്നുണ്ട്. വിസ സമയത്ത് സ്റ്റാംപ് ചെയ്തുകിട്ടും എന്ന് വിചാരിച്ച് ഇവരിൽ പലരും നേരത്തെ തന്നെ ടിക്കറ്റ് എടുത്തിരുന്നു. വിസ സ്റ്റാംപിംഗിൽ അനിശ്ചിതത്വം നേരിട്ടതോടെ പലരും യാത്ര റദ്ദാക്കി. നേരത്തെ ടിക്കറ്റ് എടുത്ത പലർക്കും പണം തിരികെ ലഭിക്കില്ല. അതേസമയം ടിക്കറ്റിംഗും പാസ്‌പോർട്ട് സ്റ്റാംപിംഗും ഒരേ ട്രാവൽസിൽ നൽകിയവരുണ്ട്. ഇവരുടെ സ്റ്റാംപിംഗ് ചുമതലയും ട്രാവൽസുകാർക്ക് ആയതിനാൽ ടിക്കറ്റ് പണം തിരികെ നൽകേണ്ടി വരും. ഈ സഹചര്യം ഒഴിവാക്കാനാണ് ടിക്കറ്റ് നിരക്ക് പരമാവധി കുറക്കുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മലയാളം ന്യൂസിനോട് പറഞ്ഞു.
റമദാനും സ്‌കൂൾ അവധിയും ഒന്നിച്ചെത്തിയതോടെ സൗദി അറേബ്യയിലേക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവർക്കും വിസ അനുവദിക്കുന്നതും കുടുംബത്തിൽനിന്നുള്ള കൂടുതൽ പേരെ കൊണ്ടുവരാൻ കഴിയുന്നതും കാരണം വിസ അപേക്ഷകളിൽ വൻതോതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ സൗദി വിദേശകാര്യമന്ത്രാലയത്തിലെ വെബ്‌സൈറ്റിൽ വിസ അനുവദിക്കുന്നതിനും നാട്ടിൽ കോൺസുലേറ്റിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിനും കാലതാമസം നേരിടുന്നു. സൗദി അറേബ്യയിൽ ഒരു മാസം മുമ്പ് വരെ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുമ്പോൾ രണ്ട് ദിവസത്തിനകം ഓൺലൈനിൽ വിസ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടും മൂന്നും ആഴ്ചകൾ വിസ ലഭിക്കാൻ സമയമെടുക്കുന്നുണ്ട്.
ആറായിരത്തിലധികം പാസ്‌പോർട്ടുകളാണ് ദിനംപ്രതി മുംബൈ കോൺസുലേറ്റിലെത്തുന്നത്. തൊഴിൽ വിസയും ഉംറ വിസയും ഇവയിലുൾപ്പെടുമെങ്കിലും ഫാമിലി വിസിറ്റുകളാണ് പ്രധാനമായും ഉളളത്. മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ, മാതൃ പിതൃ സഹോദരങ്ങൾ അടക്കം വിവിധ വിഭാഗത്തിൽ പെടുന്ന കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കുമെന്നതിനാൽ പരമാവധി പേർക്ക് ഒന്നിച്ച് വിസ അപേക്ഷ നൽകുകയാണ്. പത്തു വരെ അംഗങ്ങൾക്ക് വേണ്ടി അപേക്ഷിക്കുന്നവരുമുണ്ട്. കോൺസുലേറ്റിൽ ട്രാവൽ ഏജൻസികൾ സമർപ്പിക്കുന്ന പാസ്‌പോർട്ടുകളിൽ അധികവും സ്റ്റാമ്പിംഗിന്റെ പകുതി നടപടികൾ പൂർത്തിയാക്കി ബാക്കി രണ്ട് ആഴ്ചക്ക് ശേഷം വീണ്ടും സബ്മിറ്റ് ചെയ്യാനാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. കുടുതൽ പേരുള്ള അപേക്ഷകളിൽ ചിലരുടെ പാസ്‌പോർട്ടുകൾ പിന്നീട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നു. ചില പാസ്‌പോർട്ടുകൾക്ക് വിസാ നടപടികൾ കഴിഞ്ഞു സ്റ്റാമ്പിംഗ് പ്രിന്റ് ലഭിക്കുന്നില്ല. സാങ്കേതിക പ്രശനം മാത്രമാണിതെന്നും റിജക്ട് ചെയ്ത പാസ്‌പോർട്ടുകളിൽ രണ്ടാഴ്ചക്കുള്ളിൽ വിസാ സ്റ്റാമ്പിങ്ങ് പൂർത്തിയാക്കുമെന്നാണ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.