അമേരിക്ക മൂന്നാം ലോക യുദ്ധത്തില്‍ എത്തിക്കുമെന്ന് റഷ്യ; സിറിയയില്‍ തുടരും

മോസ്‌കോ- അമേരിക്ക ആണവ സന്തുലിതത്വം ലംഘിക്കുകയാണെന്നും മൂന്നാം ലോക യുദ്ധത്തിലേക്കാണ് ഇത് എത്തിക്കുകയെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. ടെലിവിഷന്‍ കാള്‍ ഇന്‍ ഷോയിലാണ് പുടിന്റെ മുന്നറിയിപ്പ്.
ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയതു പോലെ സന്തുലിതത്വം കൈവരിക്കാന്‍ ചര്‍ച്ച ആരംഭിക്കണമെന്നും പുടിന്‍ നിര്‍ദേശിച്ചു.
യു.എസിന്റെ ഉപരോധ ഭീഷണിയുണ്ടെങ്കിലും സിറിയയില്‍നിന്നു പിന്മാറ്റമില്ലെന്നും പുടിന്‍ പ്രഖ്യാപിച്ചു,  സിറിയയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സിറിയയില്‍ സ്ഥിരമായ സൈനിക സംവിധാനത്തിനു നീക്കമില്ലെന്നും വാര്‍ഷിക 'ഫോണ്‍ ഇന്‍' പരിപാടിയില്‍ പുടിന്‍ ചോദ്യത്തിനു മറുപടി നല്‍കി. 
 
സിറിയയില്‍ സൈന്യത്തെ നിലനിര്‍ത്തേണ്ടത് റഷ്യയുടെ രാജ്യാന്തര ഉത്തരവാദിത്തമാണ്.  സാധിക്കുന്നിടത്തോളം കാലം അവിടെ സൈന്യത്തെ നിര്‍ത്തും. അത്യാവശ്യമെങ്കില്‍ എത്രയും പെട്ടെന്നു സൈന്യത്തെ പിന്‍വലിക്കാനും റഷ്യയ്ക്കു സാധിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ സാഹചര്യങ്ങളിലാണു റഷ്യ വിടുകയെന്നും സിറിയയില്‍ റഷ്യയുടെ അടുത്ത പദ്ധതി എന്താണെന്നും വ്യക്തമാക്കാന്‍ പുടിന്‍ തയാറായില്ല.
മൂന്നാം ലോകയുദ്ധമുണ്ടായാല്‍ അത് സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തികവളര്‍ച്ചയെയാണു ഭയക്കുന്നതെന്നും പുടിന്‍ ആരോപിച്ചു.
 
 

Latest News