തിരുവനന്തപുരം- നാലാം ദിവസവും പോലീസ് വീഴ്ച ആയുധമാക്കി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ വന്ന പ്രതിപക്ഷത്തെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദ ബന്ധ ആരോപണം എന്ന ഇരുതലമൂർച്ചയുള്ള ആയുധമാണ് കരുതി വെച്ചിരുന്നത്. സന്ദർഭം വന്നപ്പോൾ പിന്നെയൊന്നും തിരിഞ്ഞു നോക്കിയില്ല, സർവ്വ പ്രഹര ശേഷിയോടെയും അതങ്ങ് ഉപയോഗിച്ചു. ഒരു വെട്ട് പല കഷണം. ഒരു വെടി പല പക്ഷി. ഒരുപക്ഷെ സി.പി.എമ്മിന്റെ ഭാവി രാഷ്ട്രീയ സമീപനത്തിന്റെ ദിശാസൂചി പോലുമാകാവുന്ന നിലപാട്. ആലുവ എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ പോലീസ് മർദിച്ചതിനെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് കോൺഗ്രസിലെ സ്ഥലം പ്രതിനിധി അൻവർ സാദത്ത്. മുഖ്യമന്ത്രി പോലീസിനെ ന്യായീകരിക്കാതെയാണ് അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിച്ചു തുടങ്ങിയത്. ആലുവയിലെ സംഭവത്തിൽ പോലീസിനോട് ആദ്യം തട്ടിക്കയറിയത്, മർദനമേറ്റ യുവാവായ ഉസ്മാനായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അടുത്ത വാക്കുകളിൽ പോലീസിനെ വിമർശിച്ചു. ഉസ്മാൻ പോലീസിനോടു തട്ടിക്കയറുകയും ഡ്രൈവറെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നത് നേര്. എന്നു വെച്ച് ഇതിനോട് പോലീസിന്റെ പ്രതികരണം ഒരിക്കലും അംഗീകരിക്കാനാവാത്തതായിരുന്നു. നിയമ നടപടികളിലേക്കു കടക്കുകയായിരുന്നു പോലീസ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം അവർ സാധാരണക്കാരെപ്പോലെ പ്രതികരിച്ചു. ജനങ്ങളുമായി വാക് തർക്കമുണ്ടാക്കി. ഇതല്ല, പോലീസ് രീതി. ഇതാകരുത് പോലീസ് സമീപനം- മുഖ്യമന്ത്രി നിലാപാട് വ്യക്തമാക്കി.
പരാതി ലഭിച്ചതനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഒരു കേസിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പോലീസിന് പറ്റിയ വീഴ്ച ഏറ്റു പറഞ്ഞ് രണ്ടടി പിന്നോട്ട് പോയ മുഖ്യമന്ത്രി അടുത്ത ഘട്ടത്തിലാണ് തീവ്രവാദ ആരോപണം എന്ന എസ് കത്തിയുമായി മുന്നോട്ടാഞ്ഞത്.
സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ തീവ്ര സ്വഭാവമുള്ള സംഘടനയിലെ ആളുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ നോക്കി പറഞ്ഞു. കളമശ്ശേരി ബസ് കത്തിക്കൽ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറയാൻ, ആ വിഭാഗത്തിൽ ആരോപണ വിധേയരായവരുമായുണ്ടായിരുന്ന പൂർവ്വകാല ബന്ധമൊന്നും തരിമ്പും തടസ്സമായില്ല. തീവ്രവാദം അനുവദിച്ചുകൊടുക്കാനാവില്ല. ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കൊന്നുമല്ല. ഇക്കാര്യം എല്ലാവരും ഓർക്കണം. സഭയിൽ ഒച്ചവയ്ക്കുന്ന പലരും തീവ്രവാദികൾക്കായി വക്കാലത്ത് പിടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാക്കുകൾ വർദ്ധിത വീര്യത്തിലുള്ള ബഹളത്തോടെ പ്രതിപക്ഷം എതിരേറ്റു. അതിലിടക്ക് അവർ സംഘമായി നടുത്തളത്തിലിറങ്ങികഴിഞ്ഞിരുന്നു. സഭാതലത്തിൽ മുഖ്യമന്ത്രി നടത്തിയ തീവ്രവാദ ബന്ധആരോപണത്തിന് നിയമസഭക്കകത്ത് മറുപടിപറയാനുള്ള അവസരം ഇതുകാരണം പ്രതിപക്ഷത്തിനുണ്ടായിരുന്നില്ല. ആലുവയിലെ ജനങ്ങളെ മുഴുവൻ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ആരാണ് തീവ്രവാദിയെന്ന് മുഖ്യമന്ത്രിക്ക് പറയാമോ എന്ന വെല്ലുവിളി.
ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള അവകാശം തനിക്കുണ്ടെന്ന് ബഹളത്തിനിടെ മുഖ്യമന്ത്രിയുടെ ഓർമ്മപ്പടുത്തൽ. മുഖ്യമന്ത്രിയെ സംസാരിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ നിലപാടിനെ സ്പീക്കർ ശ്രീരാമകൃഷ്ണനും നിരന്തരമായി എതിർത്തു.
പോലീസ് മർദ്ദനമേറ്റയാളും താനും നോമ്പുകാരാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അൻവർ സാദത്ത് പറഞ്ഞിരുന്നു. ഇത് കേട്ട മുഖ്യമന്ത്രി ശരിക്കും പൊട്ടിത്തെറിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങളിൽ മതവികാരം ഉപയോഗിക്കുന്നതെന്ന് അൻവർ സാദത്തിനോട് ചോദിച്ച മുഖ്യമന്ത്രി അംഗത്തിനെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണം- മതസ്പർധയുണ്ടാക്കാനുള്ള ശ്രമം.
പ്രതിപക്ഷത്തുള്ളവരിൽ ചിലർ തീവ്രവാദികളാണെന്നും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ വരും ദിനങ്ങളിലും വലിയ വിവാദത്തിനുള്ള വെടിമരുന്നാകും. പോലീസ് വീഴ്ചയെ മറച്ചുവെക്കാൻ മുഖ്യമന്ത്രി സംഭവത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നാണ് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട്.
എടത്തല സംഭവത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് സാമൂഹ്യ മാധ്യമങ്ങൾ അതിന്റെ എല്ലാ സാമൂഹ്യ വിരുദ്ധതയോടെയും ഏറ്റെടുത്തു കഴിഞ്ഞു. അയ്യോ .... കുറച്ചുകാലം മുമ്പ് നമ്മുടെ പ്രധാനമന്ത്രി കേരളം തീവ്രവാദികളുടെ ഈറ്റില്ലമാണ് എന്ന് പറഞ്ഞപ്പോൾ എല്ലാ കമ്മികളും കോങ്ങികളും വെളിച്ചപ്പാടുകളെ പോലെ ഉറഞ്ഞുതുള്ളുന്നുണ്ടായിരുന്നില്ലെ.... ഇപ്പോ എന്താ വലിയ യു ടേൺ ..... പ്രമുഖ പത്രത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിന് താഴെ വന്ന പ്രതികരണങ്ങളിലൊന്ന് അങ്ങനെയായിരുന്നു.