അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ, ചരിത്രം സൃഷ്ടിച്ച് എയിംസ്

ന്യൂദല്‍ഹി : അമ്മയുടെ വയറ്റിലുള്ള കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തി ദല്‍ഹി എയിംസ് ആശുപത്രി. ഗര്‍ഭസ്ഥ ശിശുക്കളുടെ ചികിത്സാ രംഗത്ത് വലിയ നേട്ടം കൊയ്തുകൊണ്ടാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ മൂന്ന് തവണ യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായിരുന്നു. യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള നാലാമത്തെ കുഞ്ഞിന്  ഹൃദയത്തിന് തകരാറുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്താനുള്ള ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചത്. വളരെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയക്ക് യുവതിയും കുടുംബവും അനുമതി നല്‍കുകയായിരുന്നു
എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയയുടെ നടപടിക്രമങ്ങള്‍. ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Latest News