മഞ്ഞുരുകി, പ്രശ്‌നമെല്ലാം പരിഹരിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍, ഇനി ഒറ്റക്കെട്ട്

ന്യൂദല്‍ഹി - കെ.പി.സി.സി നേതൃത്വത്തിന്റെ ശൈലിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ട പരാതിക്ക് പരിഹാരമായി. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്ന് എം.പിമാരും കെ.പി.സി.സി അധ്യക്ഷനും സംയുക്തമായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും.
കെ.സി വേണുഗോപാല്‍ ദല്‍ഹി ലോധി എസ്‌റ്റേറ്റിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. രാഹുല്‍ ഗാന്ധിയൊഴികെ കേരളത്തില്‍നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും യോഗത്തില്‍ പങ്കെടുത്തു. ഡി.സി.സി, ബ്ലോക്ക് തല പുനഃസംഘടനയില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.
കെ. മുരളീധരനും എം.കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് എ.ഐ.സി.സി നേതൃത്വം എം.പിമാരോടും കെ.സുധാകരനോടും നിര്‍ദേശിച്ചു. പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. പുഃസംഘടനയില്‍ എംപിമാരെക്കൂടി കേട്ട് തീരുമാനം എടുക്കും എന്ന ഉറപ്പ് യോഗം നല്‍കി. തുടര്‍ന്നാണ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കണ്ടത്.

 

 

Latest News