തിരുവനന്തപുരം- എടത്തലയിൽ ഉസ്മാൻ എന്നയാളെ പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. പോലീസിനോട് ആദ്യം തട്ടിക്കയറിയത് മർദ്ദനമേറ്റ ഉസ്മാനായിരുന്നുവെന്നും പ്രതിഷേധിച്ചവരിൽ ഭീകരവാദി സ്വഭാവമുള്ളവരുണ്ടെന്നും ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആലുവ എടത്തല സംഭവം ചർച്ച ചെയ്യണമെന്നാവശ്യെപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പോലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി വന്നവർ. ആലുവ ആരുടെയും സ്വകാര്യ റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലക്കുതന്നെ കാണണം. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.