തിരുവനന്തപുരം- നിയമസഭയുടെ വർഷകാല സമ്മേളനം ചേർന്ന് തുടങ്ങിയിട്ട് മൂന്ന് ദിവസം. രണ്ട് ദിവസവും സഭ നടന്നത് വളരെ കുറച്ചു സമയം മാത്രം. ബാക്കി നേരമെല്ലാം പ്രതിപക്ഷ ബഹിഷ്‌കരണത്തിലും, കോലാഹലങ്ങളിലും മുങ്ങിപ്പോയി. ഇന്നലെയും ഇതു തന്നെയായിരുന്നു അവസ്ഥ. എല്ലാറ്റിനും പക്ഷേ നല്ല അടക്കവും, ഒതുക്കവുമുണ്ട്. ആരും അതിര് കവിയാറില്ല. നിയമസഭ മലിനമാകാത്ത ജന്റിൽമാൻ പ്രതിഷേധം മാത്രം. മുൻ സർക്കാരിന്റെ കാലത്ത് സഭയിൽ നടന്ന അരുതായ്മകൾ ഓർമ്മപ്പെടുത്തലായി എല്ലാവരുടെയും മനസ്സിലുള്ളതുകൊണ്ടുമാകാം വലിയ പ്രതിഷേധങ്ങൾക്കിടയിലും കാത്തു സൂക്ഷിക്കുന്ന മിനിമം അച്ചടക്കം.
വരാപ്പുഴ കസ്റ്റഡി മരണക്കേസ് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇന്നലത്തെ പ്രതിപക്ഷ പ്രതിഷേധവും തുടർന്നുള്ള സഭാ മുടക്കവും. കാലത്ത് ഏഴരക്ക് തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നാണ് പ്രതിപക്ഷ വാദം. പ്രമേയം അനുവദിക്കാമെന്ന് സ്പീക്കർ സമ്മതിച്ചിട്ടുമുണ്ടെന്ന് പ്രതിപക്ഷം ഉറപ്പിച്ചു പറയുന്നു. പക്ഷേ വി.ഡി. സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന്റെ സമയമായപ്പോൾ അനുവാദം കൊടുക്കാൻ പറ്റില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ കണിശ തീർപ്പ്. രാവിലെ പറഞ്ഞത് മറ്റൊന്നാണല്ലോ എന്ന ചോദ്യമൊക്കെ വിലപ്പോവാത്തത് സ്വാഭാവികം.
സ്പീക്കറുടെ നടപടി അക്ഷന്തവ്യമായ തെറ്റും കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും കടുത്ത ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിച്ചുറച്ച് നിന്നു. വാദവും പ്രതിവാദവുമല്ലാതെ അതിരു വിട്ടൊന്നുമില്ല. ആക്രോശമില്ല.
വരാപ്പുഴ കസ്റ്റഡി മരണക്കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു വി.ഡി സതീശൻ നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ചുകൊണ്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞ ന്യായം. കോടതിയുടെ പരിഗണനയിലുള്ള കാര്യം സഭ ചർച്ച ചെയ്യുന്ന പതിവില്ലെന്നറിയില്ലേ എന്ന് സ്പീക്കറുടെ ചോദ്യം. അപ്പറയുന്നതിനൊന്നും ഒരർഥവുമില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളും സഭ എത്രയോ തവണ ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്. സോളാറും ബാർ കോഴക്കേസും ഇത്തരത്തിൽ ചർച്ച ചെയ്തവയാണ്. സ്പീക്കറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വാക്‌യുദ്ധം തുടർന്നതോടെ നടപടികൾ നിർത്തിവെയ്ക്കുകയായിരുന്നു.
സഭയിൽ ചർച്ച ചെയ്യാനാവില്ലെങ്കിൽ ഇത്തരം വിഷയങ്ങൾ എവിടെയാണ് ഉന്നയിക്കുകയെന്ന് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. വരാപ്പുഴ കേസിൽ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചതാണെന്നും ഇക്കാര്യത്തിൽ ഒരു അടിയന്തര പ്രാധാന്യമില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ ബാലന്റെ മറുപടി.
കുടുംബത്തിന് പരാതിയില്ല. പിന്നെയെന്തിന് നിങ്ങൾക്ക് -മന്ത്രി ക്ഷുഭിതനായി.
സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് ബാനറും മുദ്രാവാക്യവുമായി നീങ്ങിയ അംഗങ്ങൾ ബാനർ സ്പീക്കറുടെ മുഖം മറയുന്ന രീതിയിൽ ഉയർത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നതു കണ്ടു. മുദ്രാവാക്യവും ബഹളവും തുടർന്നതോടെ സഭാ നടപടികൾ നിർത്തിവെച്ചു. പിന്നീടു ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ നടപടികൾ പൂർത്തീകരിച്ച് പിരിയുകയായിരുന്നു.
മൂന്ന് ബില്ലുകളാണ് സഭ ചർച്ച കൂടാതെ വിഷയ നിർണയ സമിതിക്കയച്ചത്.
ഓർഡിനൻസുകൾ നിയമമാക്കാൻ വേണ്ടി മാത്രം ചേരുന്ന സഭയിൽ ഫലപ്രദമായി നടക്കാതെ പോകുന്ന കാര്യവും അതു തന്നെ. ജീവനെടുക്കുന്ന പോലീസുകാരെ നിലക്കു നിർത്താൻ കഴിയാത്ത ഭരണകൂടം നിലനിൽക്കുന്ന കാലത്ത് പിന്നെന്ത് നിയമ നിർമ്മാണം എന്നാണ് ഇതിനുള്ള മറുന്യായം.