അരാംകോക്ക് 161.1 ബില്യന്‍ ഡോളര്‍ ലാഭം, ഓഹരി ഉടമകള്‍ക്ക് ബോണസ് ഷെയര്‍

റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച അളവ്, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ മെച്ചപ്പെട്ട മാര്‍ജിന്‍ എന്നിവ കാരണം മുന്‍ വര്‍ഷത്തേക്കാള്‍ 46 ശതമാനമാണ് അറ്റാദായം വര്‍ധിച്ചു.
ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് 2022ല്‍ എണ്ണവില കുതിച്ചുയര്‍ന്നെങ്കിലും മുന്‍നിര ഇറക്കുമതിക്കാരായ ചൈനയില്‍നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതും ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും എണ്ണ വിപണിക്ക് പ്രതികൂലമായി ഭവിച്ചു. എങ്കിലും ഇതര എണ്ണ കമ്പനികളെക്കാള്‍ മികച്ച ലാഭം കൊയ്യാന്‍ അറാംകോക്ക് കഴിഞ്ഞു.
എണ്ണയും വാതകവും അത്യന്താപേക്ഷിതമായി തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെങ്കിലും ഈ മേഖലയില്‍ നിക്ഷേപം കുറയുന്നതിന്റെ അപകടസാധ്യത നിലനില്‍ക്കുന്നതായി അരാംകോ സി.ഇ.ഒയും പ്രസിഡന്റുമായ അമിന്‍ എച്ച്. നാസര്‍ പറഞ്ഞു. ഈ വെല്ലുവിളി നേരിടാന്‍, അധിക മലിനീകരണം കുറക്കുന്നതിന് പുതിയ ലോവര്‍ കാര്‍ബണ്‍ സാങ്കേതികവിദ്യകളില്‍ കമ്പനി നിക്ഷേപിക്കുകയാണെന്ന് നാസര്‍ പറഞ്ഞു.
2027 ഓടെ ക്രൂഡ് ഉല്‍പാദന ശേഷി പ്രതിദിനം 13 ദശലക്ഷം ബാരലായി (ബി.പി.ഡി) ഉയര്‍ത്താനുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും പ്രസ്താവനയില്‍ പറയുന്നു. അരാംകോയുടെ മൂലധനച്ചെലവ് 2022 ല്‍ 18 ശതമാനം ഉയര്‍ന്ന് 37.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഈ വര്‍ഷത്തെ ചെലവ് ബാഹ്യ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 45.0 ബില്യണ്‍ മുതല്‍ 55.0 ബില്യണ്‍ ഡോളര്‍ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. നാലാം പാദത്തില്‍ അരാംകോ 19.5 ബില്യണ്‍ ഡോളര്‍ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ബോണസ് ഷെയറുകള്‍ നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു, യോഗ്യരായ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഉടമസ്ഥതയിലുള്ള ഓരോ 10 ഓഹരികള്‍ക്കും ഒരു ഓഹരി ബോണസ് ഷെയറായി ലഭിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News