Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയോടും കുടുംബത്തിനോടും എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം, വെല്ലുവിളിച്ച് വീണ്ടും സ്വപ്ന 

ബംഗളൂരു- രാജ്യം വിടാൻ മുപ്പത് കോടി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കണ്ണൂർ സ്വദേശി വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്ന ആരോപണത്തിൽ ഉറച്ച് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയോടും കുടുംബത്തിനോടും തനിക്കെതിരെ കേസ് കൊടുക്കാൻ നിർബന്ധിക്കണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു. സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി  വിജേഷ് പിള്ള നൽകിയ മറുപടിയായാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. 
എന്തായാലും വിജേഷ് പിള്ള എന്ന വിജയ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം വി. ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണ്ണ കടത്ത് കേസിലെ തെളിവുകൾ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ് എന്നാണ്. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇഡി ക്കും ഉൾപ്പടെ ഉള്ള ഏജൻസികൾക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജൻസികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ ആരംഭിച്ചു.  ഇനി ഏജൻസികൾ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസിൽ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാൻ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തിൽ എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം. എം.വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.

സ്വപ്ന സുരേഷ് ഇന്നലെ ലൈവില്‍ പറഞ്ഞത്.

സ്വപ്‌നയുടെ വാക്കുകൾ:

സ്വർണ്ണ കള്ളക്കടത്തുകാരിയായാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ അത്തരക്കാരിയല്ല. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു. ശിവശങ്കറും സി.എം രവീന്ദ്രനും എല്ലാം ഇതിന് കൂട്ടുനിന്നു. എന്നെ ഡി.ഐ.ജി അടക്കമുള്ളവർ പ്രയാസത്തിലാക്കി. ജയിലിൽ പ്രവേശിച്ച സമയത്ത് തന്നെ സത്യം വിളിച്ചുപറയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. ശിവശങ്കറിന്റെ കള്ളം പുറത്ത് അറിഞ്ഞതോടെയാണ് ഞാൻ സത്യം ലോകത്തോട് വിളിച്ചുപറയാൻ തുടങ്ങിയത്.
കണ്ണൂരിലെ വിജയ്പിള്ള എന്നയാൾ മൂന്നു ദിവസം മുമ്പ് ബംഗളൂരുവിൽ എത്തി. എന്നെ ഇന്റർവ്യൂ എടുക്കാൻ എന്ന് പറഞ്ഞാണ് വിളിച്ചത്. സ്വപ്‌ന സുരേഷിന് ഒരാഴ്ചത്തെ സമയം തരാം. ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണം. എല്ലാ തെളിവുകളും കൈമാറണം. മുഖ്യമന്ത്രി, മകൾ, ഭാര്യ എന്നിവരുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും കൈമാറണം എന്നായിരുന്നു ആവശ്യം. തീരുമാനം അനുസരിച്ചില്ലെങ്കിൽ തീർത്തുകളയും എന്നാണ് ഭീഷണി. എല്ലാം അവസാനിപ്പിച്ച്, ജനങ്ങളോട് മാപ്പു പറയണം. ഒരു മാസത്തിനകം ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് ലഭിക്കും. മലേഷ്യയിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ മാറണം. മുപ്പത് കോടിയാണ് വാഗ്ദാനം നൽകിയത്. അവിടെ എത്തി ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കും. എം.വി ഗോവിന്ദൻ എന്ന പാർട്ടി സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എം.എ യൂസഫലിക്ക് വിവിധ എയർപോർട്ടുകളിൽ സ്വാധീനമുണ്ട്. അദ്ദേഹം യു.എ.ഇയിലെ സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കും എന്നാണ് പറഞ്ഞത്. 

മരണം ഉറപ്പാണ് എന്നാണ് എനിക്ക് മനസിലാകുന്നത്. അവസാനം വരെ പോരാടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തെ ഇല്ലാതാക്കാനുള്ള വഴി സ്വീകരിച്ചിട്ടില്ല. സത്യം പുറത്തുവരുമ്പോൾ സന്തോഷമാണ്. ആദ്യം രണ്ടു ദിവസത്തെ സമയമാണ് കണ്ണൂരിൽനിന്നെത്തിയ വിജയ് പിള്ള നൽകിയത്. ഇയാളുടെ ചിത്രവും മറ്റു കാര്യങ്ങളും കർണാടക മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 
മുഖ്യമന്ത്രിയുടെ മുഴുവൻ ബിസിനസ് സാമ്രാജ്യങ്ങളും പുറത്തുവിടും. എന്നെ തകർത്തുകളയാമെന്ന് വിചാരിക്കരുത്. മിനിയാന് രാത്രിയും വിജയ് പിള്ള വിളിച്ചിരുന്നു. ഇ.ഡി സമൻസ് അയച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നെ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും കള്ളക്കടത്തുകാരിയാണെന്ന് കരുതുന്നവരോടും മുഖ്യമന്ത്രിയോടും ഉറപ്പിച്ചു പറയുകയാണ്. ഒരിക്കലും പിറകോട്ട് പോകില്ല. ഗോവിന്ദൻ മാഷ്‌ക്ക് എന്നെ കൊല്ലണമെങ്കിൽ നേരിട്ടു വരാം. ഞാൻ ഒളിച്ചോടില്ല. എന്നെ വേണമെങ്കിൽ ജയിലിൽ ഇടാം. ഞാൻ ഇല്ലെങ്കിൽ എന്റെ കുടുംബം ഈ പോരാട്ടവുമായി മുന്നോട്ടുപോകും. ഇതിന്റെ അവസാനം കണ്ടേ അടങ്ങൂവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Latest News