Sorry, you need to enable JavaScript to visit this website.

സി.ഐ.സിയുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവം-സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം- സമസ്ത-സി.ഐ.സി വിഷയത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സി.ഐ.സി പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഹക്കീം ഫൈസി ആദൃശേരി അടക്കമുള്ളവരോട് രാജി പിൻവലിച്ചുതിരിച്ചെത്തണം എന്നാവശ്യപ്പെട്ട് നൽകിയ കത്തിനുള്ള വിശദീകരണവുമായാണ് തങ്ങൾ രംഗത്തെത്തിയത്. സാദിഖലി തങ്ങളുടെ കത്തിന്റെ പൂർണരൂപം:

സി.ഐ.സിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സമസ്തയും സി.ഐ.സിയുമായും ഞാൻ നടത്തിയ ചർച്ചകൾക്കനുസരിച്ച് ഹക്കീം ഫൈസി എനിക്ക് രാജി സമർപ്പിച്ചതാണ്. ഇക്കാര്യം പൂർത്തിയാക്കാൻ സി.ഐ.സിയുടെ സെനറ്റ് ചേർന്ന് അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ അത് വരെ അവിടെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പരീക്ഷയും പഠനവും മുടങ്ങാതിരിക്കാൻ അദ്ദേഹത്തോടൊപ്പം രാജിവെച്ചു എന്ന് പറയുന്ന മുഴുവൻ അധ്യാപകരും, ജീവനക്കാരും, മറ്റു ചുമതലക്കാരും തിരിച്ചു വന്ന് അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് സി.ഐ.സിക്ക് കത്ത് നൽകിയത്. പഠനവും പരീക്ഷയും പ്രവേശനവും മുടങ്ങരുതെന്നായിരുന്നു ഇതിന്റെ താല്പര്യം. ഇത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല.
എന്ന്,
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,
പ്രസിഡന്റ്, സി.ഐ.സി

പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സാദിഖലി ശിഹാബ് തങ്ങൾ നൽകിയ കത്തിന്റെ പൂർണരൂപം:

മാതൃകാ സമന്വയ വിദ്യാഭ്യാസ സംവിധാനമായ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ഒരു വിദ്യാഭ്യാസ വർഷത്തിന്റെ അന്ത്യത്തിലും പുതിയ വർഷത്തിന്റെ തുടക്കത്തിലുമാണ്. പരീക്ഷകളും അഡ്മിഷനും മറ്റും പതിവുപോലെ നടക്കേണ്ടതുണ്ട്. സി.ഐ.സിയുടെ നിർവാഹകരുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ യഥോചിതം പരിഹരിക്കപ്പെടുന്നതാണ്. ആയതിനാൽ സംവിധാനം മുന്നോട്ടുപോകാൻ സ്ഥാപനങ്ങളും അധ്യാപികാധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും വേണ്ടത് ചെയ്യണമെന്ന് അറിയിക്കുന്നു.
രാജി സമർപ്പിച്ച സി.ഐ.സിയുടെ നിർവഹാകർ പതിവുപോലെ ചുമതലകൾ നിർവഹിക്കേണ്ടതും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ആവശ്യമായ നേതൃത്വം നൽകേണ്ടതുമാണ്. എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

Latest News