പത്തനംതിട്ട- പോക്‌സോ കേസിൽ നാളെ(വ്യാഴം) വിചാരണ തുടങ്ങാനിരിക്കെ 72-കാരനായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ പന്നിവിഴ സ്വദേശി പുത്തൻവീട്ടിൽ നാരായണൻകുട്ടിയെയാണ് വീടിന്റെ മുകൾനിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തനിക്കെതിരേയുള്ള പോക്‌സോ പരാതി പച്ചക്കള്ളമാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ കൂടി അലട്ടുന്നതിനാൽ ഇനി ജീവിച്ചിരിക്കില്ലെന്നും എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി.
2021-ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയാണ് നാരായണൻകുട്ടി. ഈ കേസിൽ നാളെ അടൂർ അതിവേഗ കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. വ്യാഴാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പു കിട്ടിയതു മുതൽ നാരായൺകുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 2019-ലെ തിരുവോണനാളിലാണ് പോക്‌സോ കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛൻ ഇതുസംബന്ധിച്ച് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകുന്നത്. പെൺകുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റം. മുൻവൈരാഗ്യത്തെ തുടർന്നാണ് പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതെന്നും ആരോപണമുണ്ട്.