ന്യൂയോർക്ക് - അമേരിക്കയിൽ ചെറുയാത്രാ വിമാനത്തിന് തീ പിടിച്ച് ഇന്ത്യൻ വംശജയായ സ്ത്രീ മരിച്ചു. മകൾക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായ പരിക്കുണ്ട്. റോമ ഗുപ്ത(63)യാണ് മരിച്ചത്. യു.എസിൽ ഫിസിഷ്യൻ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മകൾ റീവ ഗുപ്ത(33)യ്ക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച നാല് സീറ്റുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ലോങ് ഐലൻഡിന് സമീപം തകർന്നുവീഴുകയായിരുന്നു. തകർച്ചയ്ക്കു മുമ്പായി വിമാനത്തിന് തീ പിടിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരുക്കേറ്റ റീവയുടെയും പൈലറ്റിന്റെയും ദേഹമാസകലം പൊള്ളിയ നിലയിലാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് മുമ്പ് കോക്പിറ്റിൽ നിന്ന് പുക ഉയർന്നതായി പൈലറ്റ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം പറന്നുയർന്ന് റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നോർത്ത് ലിൻഡൻഹർസ്റ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് ചീഫ് കെന്നി സ്റ്റാലോൺ പറഞ്ഞു. റേവ ഗുപ്ത ഇപ്പോൾ സ്റ്റോണോ ബ്രൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൗണ്ട് സിനായ് സിസ്റ്റത്തിൽ ഫിസിഷ്യൻ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
പൈലറ്റ് പ്രഗത്ഭനാണെന്നും എല്ലാ റേറ്റിംഗുകളും ആവശ്യമായ സർട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നുവെന്നും രണ്ട് കർശന പരിശോധനകൾക്ക് ശേഷമാണ് തകർന്ന വിമാനം കഴിഞ്ഞയാഴ്ച പറത്താൻ അനുമതി നൽകിയതെന്നും ഡാനി വൈസ്മാൻ ഫ്‌ളൈറ്റ് സ്‌കൂളിന്റെ അഭിഭാഷകനായ ഒലെഹ് ഡെകൈലോ പറഞ്ഞു. ഇതൊരു പ്രദർശന വിമാനമാണ്. വിമാനം പറത്താൻ താൽപ്പര്യമുള്ളവരെ ഞങ്ങൾ അതിൽ കൊണ്ടുപോകാറാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഒരു വിനോദസഞ്ചാരിയാണെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു. വിമാനം സൗത്ത് ഷോർ ബീച്ചുകൾക്ക് മുകളിലൂടെ പറന്നതായി ഫ്‌ളൈറ്റ് ഡാറ്റ സൂചിപ്പിച്ചു. ക്യാബിനിൽ പുക ഉയരുന്നതായി പൈലറ്റ് റിപ്പബ്ലിക് എയർപോർട്ടിന്റെ എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചിരുന്നു.
അപകടത്തിന്റെ കാരണം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കൂടുതൽ വിശകലനം നടത്താനും ഫെഡറൽ ഏവിയേഷൻ ഉദ്യോഗസ്ഥർ ഉടനെ സ്ഥലത്തെത്തുമെന്നാണ് റിപ്പോർട്ട്.