Sorry, you need to enable JavaScript to visit this website.

സി. എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. മുഖ്യമന്ത്രിക്കും നിര്‍ണ്ണായകം

കൊച്ചി : ലൈഫ്മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ  അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സി എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണ്ണായകമാണ്. രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാകും.
ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹം ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ  ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.  രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാകുക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കാരണം, മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ് സി.എം.രവീന്ദ്രന്‍. പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായത് മുതല്‍ കൂടെയുള്ള ആളാണ് രവീന്ദ്രന്‍. മുഖ്യമന്ത്രിയായപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി രാഷ്ട്രീയ നിയമനം നല്‍കുകയായിരുന്നു. പിണറായിയുടെ എല്ലാ കാര്യങ്ങളും അറിയുന്ന അതിവിശ്വസ്തനാണ് അദ്ദേഹം. രവീന്ദ്രനറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. അദ്ദേഹം അറസ്റ്റിലായാല്‍ പിന്നീട് അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തിക്കാന്‍ ഇ ഡിയ്ക്ക് അധിക സമയം വേണ്ടി വരില്ല.
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി സി എം രവീന്ദ്രന് അടുത്ത ബന്ധമാണുള്ളതെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്  പുറത്ത് വന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ സ്വപ്നയുമായി രവീന്ദ്രന് ബന്ധമുണ്ടെന്ന ആരോപണം മാത്രമാണ് ഇ ഡി  ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാട്സാപ്പ് ചാറ്റുകളിലൂടെ ഇത് പുറത്ത് വന്നിരിക്കുകയാണ്.  ഇനിയും കൂടുതല്‍ ചാറ്റുകള്‍ ഇ ഡിയുടെ കൈവശമുണ്ടെന്നാണ് സൂചന. സ്വപ്നയില്‍ നിന്നും ആദ്യം പിടിച്ചെടുത്ത ഫോണുകളിലൊന്നും രവീന്ദ്രനുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാനം സ്വപ്ന ഹാജരാക്കിയ ഫോണില്‍ നിന്നാണ് ഈ വാട്‌സ് ആപ്പ് ചാറ്റുകള്‍ ലഭിച്ചത്. സ്വപ്നയും രവീന്ദ്രനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.  ഇ ഡി രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ഒരു കണ്ണിയായി രവീന്ദ്രനെ കുടുക്കാനാണ് ഇ ഡിയുടെ നീക്കം. അത് വഴി മുഖ്യമന്ത്രിയിലേക്ക് എത്തിച്ചേരുക എളുപ്പമായിരിക്കും. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന സംശയത്തിന്റെ പേരില്‍ 2020 ഡിസംബറില്‍ പതിനാല് മണിക്കൂറാണ് സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തത്.

 

Latest News