നിപ്പയെ ഇനി ഭയപ്പെടാനില്ല; ധൈര്യം പകര്‍ന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം- നിപ്പ വൈറസിനെ ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാാന്‍ സാധിച്ചതില്‍ ആശ്വാസവുമായി ആരോഗ്യവകുപ്പ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യതാത്തതാണ് വൈറസിനെ വേഗത്തില്‍തന്നെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന വിശ്വാസത്തിനു കാരണം. ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട്, മലപ്പുറം ജില്ലാ ഭരണകേന്ദ്രങ്ങളുടെയും ഉണര്‍വോടെയുള്ള പ്രവര്‍ത്തനം മൂലം വൈറസ് ബാധ ആദ്യഘട്ടത്തില്‍ തന്നെ ഫലപ്രദമായി നിയന്ത്രിക്കാനായത്.
വൈറസ് ബാധയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പിന് വിശ്വാസമുണ്ട്. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ ആവശ്യമായ ജാഗ്രത പാലിക്കണം.
നിപ്പയുമായി ബന്ധപ്പെട്ട്  ചികിത്സയിലിരുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും തിരികെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 
തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ജില്ലാ കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുക തിരിച്ചു നല്‍കുക. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള 2550 കുടുംബങ്ങള്‍ക്ക് (കോഴിക്കോട് 2400, മലപ്പുറത്ത് 150)  സൗജന്യ റേഷന്‍ കിറ്റ് വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

Latest News