റോഹിംഗ്യകളുടെ വിരലടയാളം ശേഖരിക്കുന്നു; ക്യാമ്പുകള്‍ക്ക് പുറത്തുവിടില്ല

ന്യൂദല്‍ഹി- രാജ്യത്ത് അഭയം തേടിയ റോഹിംഗ്യ കുടിയേറ്റക്കാരുടെ വിരലടയളം അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രത്യേക ക്യാമ്പുകളില്‍ പാര്‍പ്പിക്കാന്‍ ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ആധാര്‍ നമ്പറോ മറ്റു തിരിച്ചറിയല്‍ രേഖകളോ നല്‍കാന്‍ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.
 
റോഹിംഗ്യകളെ തിരിച്ചയക്കുന്നതിനു മുന്നോടിയായി ഈ വിവരങ്ങള്‍ മ്യാന്മര്‍ അധികൃതര്‍ക്ക് കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്ത് പ്രവേശിച്ച റോഹിംഗ്യകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടാതിരിക്കാനാണ് ഇവരെ പ്രത്യേക ക്യാമ്പുകളില്‍ തടഞ്ഞുവെക്കുന്നത്.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച റോഹിംഗ്യകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.
പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി തുടങ്ങിയ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കരസ്ഥമാക്കുക, പണം വെളുപ്പിക്കുക, ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ  കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് മുന്നറിയിപ്പ്. റോഹിംഗ്യകളില്‍ ചിലര്‍ തീവ്രവാദത്തിലേക്ക് നീങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തുന്നു. ജമ്മു കശ്മീരിനു പുറമെ, മറ്റു സംസ്ഥാനങ്ങള്‍ക്കും ഇത്തരം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
രാജ്യത്ത് 40,000 റോഹിംഗ്യകളുണ്ടെന്നാണ് കണക്ക്. ഇവരില്‍ 7096 പേര്‍ ജമ്മുവിലും 3059 പേര് ഹൈദരാബാദിലും 1114 പേര്‍ ഹരിയാനയിലെ മേവാത്തിലും 1200 പേര്‍ പടിഞ്ഞാറന്‍ യു.പിയിലും 1061 പേര്‍ ദല്‍ഹിയിലെ ഓഖ്്‌ലയിലും 400 പേര്‍ ജയ്പൂരിലുമാണ്.
ഇന്ത്യയിലെത്തുന്ന റോഹിംഗ്യകള്‍ക്ക് വ്യാജ രേഖകള്‍ നല്‍കാന്‍ അസമിലും പശ്ചിമ ബംഗാളിലും റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

Latest News