Sorry, you need to enable JavaScript to visit this website.

ഹാത്രസിൽ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മൂന്നു പ്രതികളെ വെറുതെവിട്ടു

ന്യൂദൽഹി- ഉത്തർപ്രദേശിലെ ഹത്രാിൽ പത്തൊൻപതുകാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കോടതി ശിക്ഷിച്ചു. അതേസമയം മൂന്നു പേരെ മുഴുവൻ കേസുകളിൽനിന്ന് കുറ്റവിമുക്തമാക്കി. 2020-ലാണ് യുവതി കൊല്ലപ്പെട്ടത്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304, എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് മുഖ്യപ്രതി സന്ദീപ് സിംഗ് ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ മറ്റ് പ്രതികളെ വെറുതെ വിട്ടു. രവി, ലവ് കുഷ്, രാമു എന്നിവരെയാണ് വെറുതെവിട്ടത്. 
ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ശ്രമിക്കുമെന്ന് ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു.
വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ സന്ദീപിന്റെ കുടുംബാംഗങ്ങൾ കോടതിമുറിക്ക് പുറത്ത് പൊട്ടിത്തെറിച്ചു. സന്ദീപിനെയും വെറുതെവിടണമെന്നാണ് അവരുടെ ആവശ്യം. 'ഞാൻ ഈ വിധിയെ സ്വാഗതം ചെയ്യുന്നു, എന്നാൽ എന്തുകൊണ്ടാണ് സന്ദീപ് മാത്രം ശിക്ഷിക്കപ്പെട്ടത്? ഈ വിചാരണ മുഴുവൻ രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും ചേർന്ന് തകർത്തു- സന്ദീപിന്റെ അമ്മാവൻ രാജേന്ദർ സിംഗ് പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുന്നതായി ലവ് കുഷിന്റെ അമ്മ മുന്നി പറഞ്ഞു. ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. എന്റെ മകൻ മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഇപ്പോൾ ആശങ്കയുണ്ട്. '

2020 സെപ്തംബർ 14 ന്, 19 കാരിയായ സ്ത്രീയെ നാല് ഉയർന്ന ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഹാത്രസിലെ വയലിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെ അലിഗഡിലെ ആശുപത്രിയിലേക്കും പിന്നീട് ഡൽഹിയിലേക്കും കൊണ്ടുപോയി. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് അവർ മരിച്ചു. വൈകുന്നേരം ആംബുലൻസിൽ മൃതദേഹം പുറത്തെടുത്ത് അവളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും പുലർച്ചെ 3.30 ന് യുപി പോലീസും മറ്റ് ഉദ്യോഗസ്ഥരും നിർബന്ധിതമായി ദഹിപ്പിക്കുകയും ചെയ്തു. ഇരയും കുറ്റാരോപിതനായ സന്ദീപും തമ്മിലുള്ള ബന്ധം ബന്ധം 2020 മാർച്ച് വരെ നല്ല നിലയിലായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സി.ബി.ഐ ആണ് കേസ് അന്വേഷിച്ചിരുന്നത്.
 

Latest News