Sorry, you need to enable JavaScript to visit this website.

ഇന്ത്യയും സൗദിയുമായി 4,270 കോടി റിയാലിന്റെ വ്യാപാരം

റിയാദ് - കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദി, ഇന്ത്യ വ്യാപാരം 4,270 കോടി റിയാലായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഒക്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലേക്ക് 3,280 കോടി റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും ഇന്ത്യയിൽ നിന്ന് 990 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു. കഴിഞ്ഞ കൊല്ലം അവസാന പാദത്തിൽ സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളി എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി.
നാലാം പാദത്തിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതി 34,240 കോടി റിയാലായി ഉയർന്നു. കയറ്റുമതിയിൽ 6.4 ശതമാനം വളർച്ച രേഖപ്പെടുത്തി. 2021 അവസാന പാദത്തിൽ 32,190 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ആകെ കയറ്റുമതി 14.5 ശതമാനം തോതിൽ കുറഞ്ഞു. കയറ്റുമതിയിൽ 5,790 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞ വർഷം അവസാന പാദത്തിൽ 19,300 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. നാലാം പാദത്തിൽ ഇറക്കുമതി 29.9 ശതമാനം തോതിൽ വർധിച്ചു. 2021 നാലാം പാദത്തിൽ 14,860 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിൽ നിന്ന് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ഇറക്കുമതിയിൽ 4,440 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ഇറക്കുമതി 5.6 ശതമാനം തോതിൽ വർധിച്ചു. ഇറക്കുമതിയിൽ 1,020 കോടി റിയാലിന്റെ വളർച്ചയാണുണ്ടായത്. നാലാം പാദത്തിൽ വിദേശ വ്യാപാരം 53,540 കോടി റിയാലും വാണിജ്യ മിച്ചം 14,940 കോടി റിയാലുമാണ്. 
എണ്ണ കയറ്റുമതി 13.2 ശതമാനം തോതിൽ വർധിച്ചു. നാലാം പാദത്തിൽ 27,130 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2021 നാലാം പാദത്തിൽ എണ്ണ കയറ്റുമതി 23,960 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് എണ്ണ കയറ്റുമതിയിൽ 3,170 കോടി റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. ആകെ കയറ്റുമതിയിൽ എണ്ണയുടെ അനുപാതം 74.4 ശതമാനത്തിൽ നിന്ന് 79.2 ശതമാനമായി കഴിഞ്ഞ പാദത്തിൽ വർധിച്ചു.
ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 5,910 കോടി റിയാലിന്റെയും രണ്ടാം സ്ഥാനത്തുള്ള ജപ്പാനിലേക്ക് 3,670 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് 3,280 കോടി റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിലേക്ക് 3,090 കോടി റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 1,600 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു. 
ഇറക്കുമതിയിലും ഒന്നാം സ്ഥാനത്ത് ചൈനയാണ്. ചൈനയിൽ നിന്ന് 4,210 കോടി റിയാലിന്റെ ഉൽപന്നങ്ങൾ മൂന്നു മാസത്തിനിടെ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 1,870 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 1,170 കോടി റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 990 കോടി റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള ജർമനയിൽ നിന്ന് 850 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ ഇക്കാലയളവിൽ ഇറക്കുമതി ചെയ്തു. 
പെട്രോളിതര കയറ്റുമതിയുടെ 72.7 ശതമാനം കപ്പൽ മാർഗവും 18.7 ശതമാനം കര മാർഗവും 8.6 ശതമാനം വിമാന മാർഗവുമായിരുന്നു. ഇറക്കുമതിയുടെ 64 ശതമാനം കപ്പൽ മാർഗവും 12.9 ശതമാനം കര മാർഗവും 23.1 ശതമാനം വിമാന മാർഗവുമായിരുന്നെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 

Latest News