കൊല്ലം-മകളുടെ നൃത്തം കാണാൻ സ്‌കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കല്ലുവാതുക്കൽ നടയ്ക്കൽ ഉല്ലാസ് കുമാറിന്റെ ഭാര്യ ബിന്ദുകുമാരി(45) ആണ് മരിച്ചത്. ദേശീയപാതയിൽ ചാത്തന്നൂർ കാരംകോട് ശീമാട്ടി ജങ്ഷനിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിൽ തട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിയുടെ ദേഹത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതി പരിക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് ശീമാട്ടി ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു സമീപത്തായിരുന്നു അപകടം. പാരിപ്പള്ളിഭാഗത്തുനിന്ന് ചാത്തന്നൂരിലേക്ക് വരികയായിരുന്ന സ്‌കൂട്ടർ ബസിന്റെ പുറകിലാണ് തട്ടിയത്.
സ്‌കൂട്ടർ ബസിലിടിച്ചതോടെ സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന യുവതി ദേശീയപാതയിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് ടിപ്പർ ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ബിന്ദുകുമാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിന്ദുവിന്റെ ഏകമകൾ വിസ്മയ ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മാ യു.പി സ്‌കൂളിൽ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണ് അപകടം.സ്‌കൂട്ടർ ഓടിച്ചിരുന്ന ഇളംകുളം സിദ്ധി വിനായകയിൽ ബിന്ദുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലേക്ക് സ്‌കൂട്ടറുമായി മറിഞ്ഞതിനാലാണ് യുവതി പരിക്കുകളോടെ രക്ഷപ്പെട്ടത്. ചാത്തന്നൂർ പോലീസും പരവൂരിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം ദേശീയപാതയിൽനിന്ന് ആംബുലൻസിലേക്ക് മാറ്റിയത്. അപകട മരണത്തിൽ ചാത്തന്നൂർ പോലീസ് കേസെടുത്തു.