കൽപറ്റ- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്താൻ അണിയറനീക്കം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുമെന്ന് ആരോപണം.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവിനെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിനു സസ്‌പെൻഷനിലായ കോൺഗ്രസ് അഞ്ചുകുന്നു മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് അണിയേരി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതാണ് ഈ ആരോപണം.
തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മന്ത്രിപദം ഉറപ്പിക്കാനാണ് ചെന്നിത്തലയുടെ പിന്തുണയോടെ ബാലകൃഷ്ണൻ ശ്രമിച്ചത്. ബ്ലോക്ക് പ്രസിഡന്റും ഡി.സി.സി മുൻ സെക്രട്ടറിയുമാണ് പാർട്ടി സ്ഥാനാർഥിക്കെതിരായ പ്രവർത്തനങ്ങൾക്ക് രഹസ്യനേതൃത്വം നൽകിയത്. തോണിച്ചാലിലുള്ള റിസോർട്ടിൽ ഇവർ രഹസ്യയോഗങ്ങൾ നടത്തി. തെരഞ്ഞെടുപ്പിനുശേഷം ജയലക്ഷ്മിയുടെ തോൽവി ആഘോഷിക്കുകയുമുണ്ടായി. പാർട്ടി പ്രാദേശിക ഘടകത്തിന്റെ ഭാരവാഹി എന്ന നിലയിൽ ഇതേക്കുറിച്ച് വിവരം ലഭിച്ചിരുന്നു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിക്ഷ നേതാവിന്റെ ബൂത്തിൽ പാർട്ടി പിന്നിലായി. ഈ സാഹചര്യത്തിൽ ചെന്നിലത്തലയുടെ വീട്ടിലെ വോട്ട് എവിടെപ്പോയെന്നു പരിശോധിക്കണമെന്നാണ് വ്ടാസ്ആപ്പിൽ പോസ്റ്റുചെയ്തത്. ചെന്നിത്തല പാർട്ടി സംസ്ഥാന ഘടകത്തെ ദുർബലമാക്കുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കുണ്ടാലയിൽ രണ്ടു കാറുകളിലെത്തി തന്നെ ആക്രമിച്ചത് ഡി.സി.സി പ്രസിഡന്റിന്റെ ക്വട്ടേഷൻ ലഭിച്ച ഗുണ്ടാസംഘമാണെന്നാണ് കരുതുന്നത്. ജീവൻ ഭീഷണിയിലാണ്. ആക്രമിച്ചവർക്കെതിരെ നടപടിയും ജീവനു സംരക്ഷണവും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും അസീസ് അണിയേരി പറഞ്ഞു.