ഹക്കീം ഫൈസിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്; അധ്യാപകർക്കു പിന്നാലെ വിദ്യാർഥികളും

മലപ്പുറം-കോഓഡിനേഷന്‍ ഓഫ് ഇസ്്‌ലാമിക് കോളേജസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഹക്കീം ഫൈസി ആദൃശേരിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് കുടുംബത്തിലെ അംഗം ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളുടെ കത്ത്. മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കാണ് വാഫി വിദ്യാര്‍ത്ഥി കൂടിയായ പാണക്കാട് കുടുംബാംഗം ഉള്‍പ്പടെയുള്ളവര്‍ കത്ത് നല്‍കിയത്.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകന്‍ റസാന്‍ അലി ശിഹാബ് തങ്ങളാണ് കത്ത് കൈമാറിയത്. ഹക്കീം ഫൈസിക്ക് പിന്തുണയുമായി വാഫി സ്ഥാപനങ്ങളിലെ ഒമ്പതിനായിരം വിദ്യാര്‍ത്ഥികളും രംഗത്തെത്തി.വിഷയത്തില്‍ വൈകാതെ പരിഹാരം ഉണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മറുപടി നല്‍കി.

ഹകീം ഫൈസി ആദൃശേരി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സി.ഐ.സിയില്‍ രാജി തുടരുകയാണ്. രാജിവെച്ച അധ്യാപകരുടെ എണ്ണം 130 ആയി. അധ്യാപകരടക്കം 118 പേര്‍ രാജിവെക്കുമെന്ന് ഹകീം ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ വാഫി കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികളെ അനാഥമാക്കുന്ന രീതിയുണ്ടാവില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാര്‍ഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവര്‍ക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ ബോഡി വിളിച്ച് പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹകീം ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം സി.ഐ.സി ജനറല്‍ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിക്കൊണ്ടാണ് രാജി സമര്‍പ്പിക്കുന്നത് എന്നാണ് രാജിക്കത്തില്‍ ഹകീം ഫൈസി പറഞ്ഞത്. സമസ്ത ഉന്നയിച്ച ആരോപണങ്ങള്‍ ഒരിക്കലും അംഗീകരിച്ചുകൊണ്ടല്ല രാജിയെന്നും ആരോപണങ്ങള്‍ തെളിയിക്കാനോ തന്റെ ഭാഗം കേള്‍ക്കാനോ തയ്യാറായിട്ടില്ലെന്നും ഹകീം ഫൈസി പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News