Sorry, you need to enable JavaScript to visit this website.

കാലുമാറി ശസ്ത്രക്രിയ: പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : കാലിന് പരിക്കേറ്റ രോഗിയുടെ കാലുമാറി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടറില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും മൊഴിയെടുക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ നാഷണല്‍ ആശുപത്രിക്കെതിരെയാണ് രോഗിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചത.് കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ഡി എം ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ സജ്‌നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.    
ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിസജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേല്‍ക്കുകയായിരുന്നു.ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കുകയും ചെയ്തു. ഓര്‍ത്തോ സര്‍ജന്‍ ഡോ. ബഹിര്‍ഷാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.  ബോധം തെളിഞ്ഞപ്പോഴാണ് വലത് കാലിന് ശസ്ത്രക്രിയ നടത്തിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചെന്നും സജ്‌നയുടെ മകള്‍ പറയുന്നു.
അതേസമയം സജ്നയുടെ വലത് കാലിന് ഭാഗികമായി തകരാറുണ്ടായിരുന്നുവെന്നും ആദ്യം അത് പരിഹരിച്ച ശേഷം ഇടത് കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാമെന്നാണ് തീരുമാനിച്ചതെന്നും ഇക്കാര്യം സജ്നയുടെ കുടുംബത്തെ ബോധ്യപ്പെടുത്തിയതായും ഡോ.ബഹിര്‍ഷാനും ആശുപത്രി അധികൃതരും പറയുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് സജ്നയുടെയും കുടുംബത്തിന്റെയും വാദം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News