Sorry, you need to enable JavaScript to visit this website.

ലഹരി മാഫിയയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ വിദ്യാര്‍ത്ഥിനിക്ക് പഠനം നിഷേധിക്കുന്നതായി പരാതി

കോഴിക്കോട് : മയക്കു മരുന്നു ലോബി കാരിയറാക്കുകയും ഒടുവില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും പോലീസില്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ പഠനം നിഷേധിക്കുന്നതായി പരാതി.  കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പെണ്‍കുട്ടിയും മാതാപിതാക്കളും മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ  ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 10 പേരെ പ്രതിചേര്‍ത്ത് പൊലീസ് ലഹരിക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തിന് ശേഷം  പെണ്‍കുട്ടിയെ പഠനത്തിനായി ക്ലാസില്‍ കയറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ലഹരി മാഫിയ കാരിയറായി ഉപയോഗിച്ച പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാല്‍ തുടര്‍ പഠനത്തിന് സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായും അമ്മ പറഞ്ഞു. എന്നാല്‍ അമ്മയുെട ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി.
ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ചെറിയ മുറിവ് കണ്ട് സംശയം തോന്നി വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചെറിയ കുട്ടികളെപ്പോലും എങ്ങനെയാണ് സോഷ്യല്‍ മീഡിയ വഴി മയക്കു മരുന്ന് ലോബികള്‍ ഇരകളാക്കിയും പിന്നീട് കാരിയര്‍മാരാക്കിയും മാറ്റുന്നതെന്നതിന്റെ വിവരങ്ങളാണ് കുട്ടിയില്‍ നിന്ന് പുറത്ത് വന്നത്. പെണ്‍കുട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തന്നതെന്നും തന്നെ കാരിയറായി ഉപയോഗിച്ചെന്നും ഒന്‍പതാം ക്ലാസുകാരി വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായി മയക്കുമരുന്ന് നല്‍കി,  പിന്നീട് മയക്കുമരുന്ന് കാരിയറാകാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു. സ്‌കൂളില്‍ നേരത്തെ  പഠിച്ചു പോയിട്ടുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് തന്നെ മയക്കു മരുന്ന് ലോബികളുമായി ബന്ധപ്പെടുത്തിയതെന്നും  വിദ്യാര്‍ഥിനി പറഞ്ഞിരുന്നു..
കുട്ടിയുടെ കൈയില്‍ മുറിവ് കണ്ട് ഇക്കാര്യം മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. അധ്യാപകര്‍ ഇത് സംബന്ധിച്ച് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിക്ക് എന്തോ  മാനസിക പ്രശ്‌നമാണെന്നാണ് അധ്യാപകര്‍ കരുതിയത്. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മയക്കുമരുന്ന് ലോബിയുടെ വലയിലകപ്പെട്ടതിന്റെ ഞട്ടിക്കുന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കൈയില്‍ മുറിവുണ്ടാക്കിയാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.. എം ഡി എം എ മയക്കുമരുന്നാണ് ഇടപാടുകാര്‍ നല്‍കിയിരുന്നത്. ബെംഗളൂരുവില്‍ പിതാവിനൊപ്പം എത്തിയപ്പോള്‍ ഇക്കാര്യമ റിഞ്ഞ  ഇടപാടുകാര്‍ അവിടെ മറ്റൊരാളെ പരിചയപ്പെടുത്തുകയും അയാള്‍  രണ്ടു ഗ്രാമോളം മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നിരുന്നതായി കൊടുത്തു വിട്ടെന്നും  പെണ്‍കുട്ടി പറയുന്നു. സ്‌കൂളില്‍ നിരവധി വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News