കണ്ണൂർ- അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം സ്വന്തമാക്കിയ ഭൂവുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു.
വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന നിയമാനുസൃതമായ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള വഖഫ് സംരക്ഷണ സമിതി നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. അനധികൃത കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിൽ ആർക്കും എതിർപ്പില്ല.
എന്നാൽ സി.പി.എമ്മിന്റെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് സാധാരണക്കാരെ ബലിയാടാക്കുന്ന നടപടി. പ്രാഥമിക അന്വേഷണം നടത്താതെയാണ് സി.പി.എം നോമിനികൾ കൈകാര്യം ചെയ്യുന്ന കേരള വഖഫ് ബോർഡ് രാഷ്ട്രീയ പ്രേരിതമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതും ദ്രുതഗതിയിൽ റിപ്പോർട്ട് നൽകിയതും. ഇതിന്റെ അടിസ്ഥാനത്തിലാണ് പലർക്കും നോട്ടീസ് ലഭിച്ചത്. പരിഭ്രാന്തരായ ജനത്തിന് മുന്നിൽ രക്ഷകവേഷം കെട്ടാനുള്ള സി.പി.എം നാടകവും ഇതിന് പിന്നിലുണ്ട്.
അതേസമയം, ഒരു രേഖയുമില്ലാതെ അന്യായമായി വഖഫ് ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രമാണിമാരെ സംരക്ഷിക്കുക എന്ന ലക്ഷ്യവും സി.പി.എമ്മിനുണ്ട്. വഖഫ് ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ മറവിൽ ഒരു കുടുംബത്തെയും കുടിയിറക്കാൻ അനുവദിക്കില്ലെന്നും, സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.