Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ കുമ്മനം സംസ്ഥാനം വിടണമെന്ന്; മിസോറാമില്‍ പ്രതിഷേധം

ഐസ്വാള്‍- മിസോറാം ഗവര്‍ണറായി ചുമതലയേറ്റ മുന്‍ ബിജെപി കേരള അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉടന്‍ സംസ്ഥാനം വിടണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധമുയരുന്നു. കേരളത്തില്‍ കുമ്മനം നടത്തിയ മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കടുത്ത ക്രിസ്ത്യന്‍ വിരോധിയാണെന്നും ആരോപിച്ചാണ് പീപ്പ്ള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡിന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്. കുമ്മനം പുറത്താക്കാന്‍ പിന്തുണ തേടി മിസോറാമിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും 13 ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എംകെഎച്ച്‌സിക്കും പ്രിസം കത്തെഴുതിയിരുന്നു. സംസ്ഥാനത്ത് മത സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് എത്രയും വേഗം നീക്കം ചെയ്‌തെ മതിയാകൂവെന്നാണ് പ്രിസം പറയുന്നത്. 

ഭരണഘടനയ്ക്ക് വിരുദ്ധമായി മതേതരത്വത്തിനെതിരെ പ്രവര്‍ത്തിച്ചയാളാണ് കുമ്മനമെന്ന് പ്രിസം കത്തില്‍ പറുയന്നു. അടിയുറച്ച ആര്‍എസ്എസുകാരനനം വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യ വേദി എന്നീ സംഘപരിവാര്‍ സംഘടനകളുടെ നേതാവുമായ കുമ്മനത്തിന്റെ ക്രിസത്യന്‍ മിഷണറിമാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ വിരുദ്ധതയും ഏവര്‍ക്കും അറിയുന്നതാണ്. 1983-ല്‍ നിലക്കല്‍ ഹിന്ദു-ക്രിസ്ത്യന്‍ സമുദായ സംഘര്‍ഷമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കുമ്മനമെന്നും പ്രിസം ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയായ ജോസഫ് കൂപ്പറിനെ ആക്രമിച്ച കേസില്‍ കുമ്മനം പ്രതിയാണെന്നും 2003-ല്‍ കേരളത്തില്‍ നിന്ന് 50ഓളം ക്രിസ്ത്യന്‍ മിഷണറിമാരെ പുറത്താക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചയാളാണെന്നും പ്രിസം ആരോപിക്കുന്നു.

ചൊവ്വാഴ്ചയാണ് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റത്.
 

Latest News