Sorry, you need to enable JavaScript to visit this website.

സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പുമായി സമസ്ത, ഹക്കീം ഫൈസിയുമായി വേദി പങ്കിടരുത്

കോഴിക്കോട്- കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക്് കോളേജസ്(സി.ഐ.സി.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി പങ്കെടുക്കുന്ന വേദികളിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി സമസ്ത. സമസ്ത സംഘടനകളായ സുന്നി യുവജന സംഘം(എസ്.വൈ.എസ്)എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗമാണ് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയത്. ഇന്ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വാഫി കോളേജ് പരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കേണ്ടതായിരുന്നു. ഇതിനിടെയാണ് നേതാക്കൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാദാപുരം പെരുമുണ്ടശ്ശേരിയിലാണ് പരിപാടി. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളജ് ശിലാസ്ഥാപനവുമാണ് നിശ്ചയിച്ചിരുന്ന പരിപാടി. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെയും ആദർശവിരുദ്ധ പ്രചാരണങ്ങളുടെയും പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അച്ചടക്കനടപടി സ്വീകരിച്ച അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവർത്തകരും വേദി പങ്കിടരുതെന്ന് സമസ്ത പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. വിപുലമായ സംസ്ഥാനതല പ്രവർത്തക സംഗമം ഉടൻ കോഴിക്കോട്ട് വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. 
കോഓർഡിനേഷൻ ഇസ്‌ലാമിക് കോളജ് (സി.ഐ.സി) നേതൃസ്ഥാനത്ത് നിന്ന് തന്നെ മാറ്റിനിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമാണെന്ന് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. അവസരം നൽകണമെന്ന് യാചിച്ചെങ്കിലും അനുവദിച്ചില്ല. ചിലരുടെ വ്യക്തിവൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി ജനറൽസെക്രട്ടറിയായി തുടരുന്നേടത്തോളം കാലം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും സമസ്ത കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിക്കുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.
തന്റെ വാദം കേട്ടാൽ നിക്ഷിപ്ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നത് കൊണ്ടാണ് തന്നെ കേൾക്കാതിരുന്നതെന്നും അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണമെന്ന് സിദ്ധാന്തിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയരുന്നത്.
സമസ്തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്തക്കാരനാണ്, അതിനർത്ഥം ഞാൻ മുസ്‌ലിമാണ്. കോഓർഡിനേഷൻ ഇസ്‌ലാമിക് കോളജ് നേതൃസ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റിനിർത്തണമെന്ന് സമസ്തയുടെ മുഴുവൻ ആവശ്യമല്ല. സി.ഐ.സിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്തക്കാരാണെന്നും അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി വ്യക്തമാക്കി
 

Latest News