ഇസ്രായിലില്‍ മുങ്ങിയ ബിജു കര്‍ഷകനാണോ എന്ന് സംശയം, എല്‍.ഐ.സി ഏജന്റെന്ന് നാട്ടുകാര്‍

കണ്ണൂര്‍- ഇസ്രായിലില്‍ പോയ കര്‍ഷക സംഘത്തില്‍പെട് ബിജുകുര്യന്‍ കര്‍ഷകനാണോ എന്നതിടല്‍ സംശയം. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പേരട്ട സ്വദേശിയായ ഇദ്ദേഹം എല്‍.ഐ.സി ഏജന്റാണെന്നും വലിയ രീതിയിലുള്ള കര്‍ഷകനല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം എങ്ങനെയാണ് കര്‍ഷകരുടെ പട്ടികയില്‍ കയറിപ്പറ്റിയതെന്നും ചര്‍ച്ചയാകുന്നുണ്ട്.
ഇസ്രായിലില്‍ ജോലി ശരിയാക്കാന്‍ വളരെ കാലമായി ബിജു ശ്രമം നടത്തിവരികയായിരുന്നുവെന്ന് വിവരമുണ്ട്. അതിനാല്‍ ഇയാള്‍ അവിടെ എത്തിയ ഉടനെ ഇസ്രായിലിലെ മലയാളി സുഹൃത്തുക്കളെ നിരന്തരമായി ബന്ധപ്പെട്ടതായും അറിയുന്നു. സുഹൃത്തുക്കളുടെ കൂടെ ഇയാള്‍ ഉണ്ടാകുമെന്ന സംശയത്തിലാണ് നാട്ടുകാരും ബന്ധുക്കളും. അതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് വലിയ ആശങ്കയില്ല. അവിടെ തന്നെ ജോലി തരപ്പെടുത്താനുള്ള ശ്രമമായിരിക്കുമെന്നാണ് ഇവരുടെ സംശയം.
താന്‍ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. അപ്പോഴാണ് ബോധപൂര്‍വം മുങ്ങിയതാണെന്ന് വ്യക്തമായതെന്നു മന്ത്രി പറഞ്ഞു. എല്ലാവരേയും തെരഞ്ഞെടുത്തത് പരിശോധനകള്‍ക്ക് ശേഷമായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഈ സംഘത്തോടൊപ്പം മന്ത്രിയും ഇസ്രായില്‍ യാത്ര നടത്തേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അനുവദിക്കാതിരുന്നതിനാലാണ് മന്ത്രി പി. പ്രസാദിന് പോകാന്‍ കഴിയാതിരുന്നത്.
ആധുനിക കൃഷിരീതി പഠിക്കാന്‍ പോയ സംഘത്തില്‍നിന്ന് ബിജുകുര്യന്‍ മുങ്ങിയത് ആസൂത്രിതമായാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായിലിലേക്ക് അയച്ചത്. സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇസ്രായിലില്‍നിന്നുള്ള സംഘം മടങ്ങിയെത്തിയശേഷം കൂടുതല്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസില്‍ പോകുന്നതിനായി സംഘം ഹോട്ടലില്‍നിന്നു പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെനിന്നു ബസില്‍ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയത്. ഹോട്ടലില്‍നിന്നു ബിജു പാസ്പോര്‍ട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രായില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കര്‍ഷക സംഘത്തിന് ഇസ്രായിലില്‍ തുടരാന്‍ അനുമതിയുള്ളത്. സര്‍ക്കാരിന്റെ അഭ്യര്‍ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News