ശിവസേനയുടെ പേരും ചിഹ്നവും വാങ്ങിയത് രണ്ടായിരം കോടിക്കെന്ന് സഞ്ജയ് റാവത്ത്; തെളിവ് പുറത്തുവിടും

മുംബൈ- ശിവസേനയുടെ പേരും ചിഹ്നമായ വില്ലും അമ്പും രണ്ടായിരം കോടി രൂപയുടെ ഇടപാടിലൂടെയാണ് എതിര്‍ വിഭാഗം സ്വന്തമാക്കിയതെന്ന് ഉദ്ധവ് (ബാലാസാഹേബ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു.
മഹാരാഷ്ട്രയിലെ രണ്ട് ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടെയാണ് സഞ്ജയ് റാവത്തിന്റെ ഞെട്ടിക്കുന്ന അവകാശ വാദം.
തന്റെ അവകാശവാദത്തിന് തെളിവുകളുണ്ടെന്നും ഉടന്‍ വെളിപ്പെടുത്തുമെന്നും രാജ്യസഭാംഗമായ റാവത്ത് പറഞ്ഞു.
ശിവസേനയുടെ പേരും ചിഹ്നവും ലഭിക്കാന്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നതായി എനിക്ക് വിശ്വസനീയമായ വിവരമുണ്ട്. ഇത് പ്രാഥമിക കണക്കാണ്. 100 ശതമാനം ശരിയുമാണ്. പല കാര്യങ്ങളും വൈകാതെ വെളിപ്പെടും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഇങ്ങനൊയൊന്ന് ഉണ്ടായിട്ടില്ല- സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
ശിവസേന എന്ന പേര് വാങ്ങാന്‍ 2000 കോടി എന്നത് ചെറിയ തുകയല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ  തീരുമാനം ഇടപാടിന്റെ ഭാഗമാണ്-അദ്ദേഹം ആരോപിച്ചു.
ഭരണപക്ഷത്തോട് അടുപ്പമുള്ള ഒരു ബില്‍ഡറാണ് ഈ വിവരം തന്നോട് പങ്കുവെച്ചതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആരോപണങ്ങള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേനാ ക്യാമ്പില്‍ നിന്നുള്ള എം.എല്‍.എ സദാ സര്‍വങ്കര്‍ തള്ളിക്കളഞ്ഞു. സഞ്ജയ് റാവത്ത് ഒരു കാഷ്യറാണോയെന്ന് സര്‍വങ്കര്‍ ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News