കേരളത്തില്‍ പെട്രോള്‍ വില കൂടി,  അതിര്‍ത്തിയില്‍ കച്ചവടം തകൃതി  

മഞ്ചേശ്വരം-കേരളത്തിലെ ഉയര്‍ന്ന പെട്രോള്‍ ഡീസല്‍ വിലയും രണ്ടു ശതമാനം സെസ് വഴിയുള്ള വര്‍ദ്ധനവും മുതലെടുത്ത് കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഇന്ധന വില്‍പന തകൃതി. മഞ്ചേശ്വരം, തലപ്പാടി, പെര്‍ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില വീടുകളും പെട്ടിക്കടകളും ഇതിനകം മിനി പെട്രോള്‍ പമ്പുകളായി മാറി. 
പെട്ടിക്കടകളില്‍ നിന്ന് കുപ്പിയിലും കന്നാസുകളിലുമാണ് പെട്രോള്‍ നിറച്ചു നല്‍കുന്നത്. ഇരുപത്തിരണ്ട് രൂപയോളമാണ് ഇതുവഴി വില്‍പനക്കാര്‍ സമ്പാദിക്കുന്നത്. കടകളും വീടുകളും കേന്ദ്രീകരിച്ചു പൊടിപൊടിക്കുന്ന വില്‍പന തടയാന്‍ യാതൊരു സംവിധാനവും നിലവിലില്ല.
ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി വാങ്ങിക്കുന്ന തരത്തിലാണ് കരിഞ്ചന്തയിലെ വില്‍പന. പരസ്യമായി തന്നെയാണ് ഈ ഇടപാട്. മുന്‍ കാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ കുറവുള്ള സമയത്ത് അനധികൃത വില്‍പന കേന്ദ്രങ്ങള്‍ വ്യാപകമായി ഉണ്ടായിരുന്നു. അതിന് സമാനമായ കച്ചവടമാണ് അതിര്‍ത്തിയില്‍ പൊടിപൊടിക്കുന്നത്.
പത്തും ഇരുപതും മിനുട്ട് മാത്രം ലഭിക്കാന്‍ ആണ് വീടുമുറ്റത്ത് കിട്ടുന്ന കുപ്പി പെട്രോള്‍ ആളുകള്‍ വാങ്ങിക്കുന്നത്. ബൈക്കിലും കാറിലും വന്നിട്ട് പെട്രോള്‍ നിറച്ചു പോകുന്നവരുമുണ്ട്. ഏതാനും കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കര്‍ണ്ണാടകയിലെ പെട്രോള്‍ പമ്പിലെത്താം. ആളുകള്‍ അത്രയുംദൂരം പോകാന്‍ തയ്യാറാകാതെയാണ് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നത്. കന്നാസില്‍ നിറച്ച പെട്രോള്‍ ചെറിയ പൈപ്പ് കൊണ്ട് വായിലൂടെ വലിച്ചെടുത്ത ശേഷമാണ് കുപ്പിയിലേക്ക് നിറയ്ക്കുന്നത്. പ്രബുദ്ധ കേരളത്തിന്റെ സ്വന്തം കെ.എസ്.ആര്‍.ടി.സി ബസുകളും തഞ്ചം കിട്ടിയാല്‍ കര്‍ണാടകയിലെ മംഗളുരുവില്‍ നിന്നാണ് ഡീസല്‍ അടിക്കാറുള്ളത്. മാഹിയിലെ പമ്പുകളിലും പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. 
            

Latest News