Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്ക് ഭരണം കിട്ടിയതോടെ പെട്ടെന്ന്  ധനികരാവാന്‍ ചിലര്‍ക്ക് മോഹം-സി.പി.എം  

തിരുവനന്തപുരം-പാര്‍ട്ടിയിലെ ചിലര്‍ പണം സമ്പാദിക്കാന്‍ പല വഴികളും സ്വീകരിക്കുന്നുണ്ടെന്നും കുറഞ്ഞ കാലയളവിലെ സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടിയവരെക്കുറിച്ച് പാര്‍ട്ടിയില്‍തന്നെ ചര്‍ച്ചയുണ്ടെന്നും സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ.
ഭരണം കിട്ടിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവമുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെത്തിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി വാങ്ങിക്കൊടുക്കുന്നത് ചിലര്‍ അവകാശമായിക്കരുതുന്നു.
ഇവരുടെ പ്രവര്‍ത്തനം അവമതിപ്പുണ്ടാക്കുന്നു. അര്‍ഹതപ്പെട്ട തൊഴില്‍ പാര്‍ട്ടി നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്നാണ് ജനങ്ങള്‍ക്കിടയിലെ വികാരം. ഇത്തരം കാര്യങ്ങളില്‍ കര്‍ശനനിലപാടെടുക്കണമെന്ന് ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ വിലയിരുത്തി.
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്കുള്ള നിര്‍ദേശം. വന്‍സമ്പത്ത് വാരിക്കൂട്ടുന്നവരെക്കുറിച്ച് പരിശോധനനടത്തി നടപടിയെടുക്കണം. പണത്തിനും സ്ഥാനമാനങ്ങള്‍ക്കുമുള്ള ത്വര മുളയിലേ നുള്ളണം.
നേതാക്കളും പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റുകാരുമായി ഏറിയും കുറഞ്ഞും സഹകരിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്. അനാവശ്യപിരിവുകള്‍ ഇല്ലാതാക്കണം. ഓരോ പ്രവര്‍ത്തനപരിപാടിക്കും എത്ര തുക പിരിച്ചെടുക്കണമെന്ന് കൃത്യമായി നിശ്ചയിക്കുകയും അതിന്റെ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ച് വ്യക്തതവരുത്തുകയും വേണം സി.പി.എം. നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥതലത്തില്‍ കൈക്കൂലി ഇല്ലാതാക്കാനുള്ള പ്രവണത തടയാന്‍ പാര്‍ട്ടി ഘടകങ്ങള്‍ മുന്നിട്ടിറങ്ങണമെന്നാണ് നിര്‍ദേശം. ലഹരിവിരുദ്ധ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതാണ് സ്ഥിതിയെന്നും രേഖ ചൂണ്ടിക്കാട്ടി. ഇതിനെതിരേ ജാഗ്രതപാലിക്കണം. അന്യായവേതനം പാടില്ല
സംഘടനയുടെ പിന്‍ബലത്തില്‍ തൊഴിലാളികള്‍ അന്യായമായ വേതനം വാങ്ങുന്നുവെന്നാണ് മറ്റൊരു വിമര്‍ശനം. ഈ പ്രവണതയ്ക്ക് അറുതിവരുത്തണം-രേഖയില്‍ പറഞ്ഞു. 
 

Latest News