Sorry, you need to enable JavaScript to visit this website.

നിറകണ്ണുകളോടെ നാട് പ്രണവിനെ യാത്രയാക്കി, ഷഹാനയുടെ പൊട്ടിക്കരച്ചിലില്‍ തേങ്ങി നാട്ടുകാര്‍

തൃശൂര്‍- നിറകണ്ണുകളോടെ ഒരു നാട് ഒന്നടങ്കം പ്രണവിന് യാത്ര പറഞ്ഞു. മൂന്നു വര്‍ഷം താങ്ങും തണലുമായിരുന്ന ജീവിതസഖി ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. നിയന്ത്രണം വിട്ടു തേങ്ങിയ ഷഹാനയെ സമാധാനിപ്പിക്കാന്‍ ചുറ്റും കൂടിയവര്‍ക്കു പോലുമായില്ല. പെരുന്നാളും ഉത്സവവും ആഘോഷിക്കാന്‍ ഇനി പ്രണവില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കൂട്ടുകാര്‍ക്കും ഇനിയുമായിട്ടില്ല. നാട് ഒന്നടങ്കം എത്തി പ്രണവിന് വിടചൊല്ലി. മന്ത്രി ആര്‍. ബിന്ദുവും കണ്ണികരയിലെ പ്രണവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നു രാവിലെ 11 മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
എട്ടു വര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന പ്രണവ് വീല്‍ചെയറിലായിരുന്നു പിന്നീടങ്ങോട്ട് ജിവിച്ചത്. ബികോം വിദ്യാര്‍ഥിയായിരിക്കെ കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിലാണ്, താഴെക്കാട് മണപറമ്പില്‍ സുരേഷ്ബാബുവിന്റെ മകനായ പ്രണവിന്റെ കഴുത്തിനുതാഴെ പൂര്‍ണമായും തളര്‍ന്നത്. വീല്‍ചെയറിലിരുന്ന് കൂടല്‍മാണിക്യം ഉത്സവത്തിലെ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ കണ്ടാണ് തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ ഷഹാന, പ്രണവിനെ പരിചയപ്പെട്ടത്. അമ്മ സുനിത പ്രണവിന് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോകളും ഷഹാനയെ പ്രണവിലേക്ക് അടുപ്പിച്ചു. പ്രണവ് ഷഹ്നയെ പ്രണയത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ തിരുവനന്തപുരത്തുനിന്ന് താഴെക്കാട്ടെത്തിയ ഷഹാന 2020 മാര്‍ച്ച് 3നു പ്രണവിനെ വിവാഹം കഴിച്ചു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പ്രണവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെത്തും മുമ്പു മരിച്ചു.

 

Latest News