Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജല ബജറ്റ് പുതിയൊരു തുടക്കമാവട്ടെ

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി ചേർന്ന് ജല ബജറ്റ് തയാറാക്കുന്നത് മാതൃകാപരമായ നടപടിയാണ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജല ബജറ്റ് തയാറാക്കുന്നത്. 
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജല ബജറ്റ്. 
എന്നാൽ ഈ ജല ബജറ്റ് ജനത്തിന് ഏതെല്ലാം തരത്തിൽ ഗുണകരമാകുമോയെന്നാണ് അറിയേണ്ടത്. കേരളത്തിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്  ഈ പദ്ധതി കൊണ്ട് കഴിയുമോ? ഇവിടുത്തെ ഓരോ പഞ്ചായത്തും ജല സ്വയംപര്യാപ്തമാകുമോ? കുടിവെള്ളത്തിന് ഓരോ വീടും പരാശ്രയമില്ലാതെ സ്വയംപര്യാപ്തമാകുമോ? എന്നൊക്കെയാണ് അറിയേണ്ടത്. പലപ്പോഴും കണക്കെടുപ്പുകൾ നടത്തുന്നത് ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന നിലയാണ് കണ്ടുവരുന്നത്. ഇതിന്റെ പിന്നാലെ വൻകിട പദ്ധതികൾ ജനത്തിന് മേൽ അടിച്ചേൽപിക്കുകയാണ് പതിവ്. അതുകൊണ്ട് ഏതു പദ്ധതിയും സുതാര്യമായിരിക്കേണ്ടത് ആവശ്യമാണ്. 
കേരളം ജലസമൃദ്ധമാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. ഇടവപ്പാതിയും തുലാമഴയും ആറേഴ് മാസം നീണ്ടുനിൽക്കും. ഇതു കൂടാതെ വേനൽ മഴയും ലഭിക്കും. ശരാശരി 300 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ഒരു വർഷം ലഭിക്കുക. ഇതിൽ ചില്ലറ കുറവും കൂടുതലും ഉണ്ടായേക്കാം. ഇത്ര സമൃദ്ധമായി മഴ ലഭിക്കുന്ന പ്രദേശം ഇന്ത്യയിൽ വളരെ കുറവാണ്. 
അതുകൊണ്ടുകൂടിയാണ് 44 പ്രധാന പുഴകളും നിരവധി തോടുകളും കായലുകളും കുളങ്ങളും ഇവിടെയുള്ളത്. ചില പ്രദേശങ്ങളിൽ വീട്ടിനൊരു കുളം പോലും ഉണ്ടായിരുന്നു. എന്നാലിതൊക്കെ പഴയ കഥ. പശ്ചിമഘട്ടത്തിൽനിന്ന് വെള്ളം അതിവേഗത്തിൽ കടലിലെത്തുന്നത് തടഞ്ഞിരുന്ന തണ്ണീർതടങ്ങളും നെൽവയലുകളും വലിയ തോതിൽ നികത്തി. കുന്നുകൾ ഇടിച്ചുനിരത്തിക്കൊണ്ടേയിരിക്കുന്നു. കുടിവള്ളത്തിന്റെ പ്രാധാന്യക്കുറിച്ചുള്ള അറിവില്ലായ്മയും കെട്ട ഭരണ സംവിധാനവും ചേർന്ന് പ്രകൃതി കനിഞ്ഞു നൽകിയ കുടിവെള്ളത്തെ നശിപ്പിച്ചു.
തോടുകളൊക്കെ നികത്തി റോഡാക്കി. കുളങ്ങൾ നികത്തി വീടുവെച്ചു. 
കാവുകൾ വെട്ടിത്തെളിച്ചു. പുഴകൾ അഴുത്തു തോടുകളായി മാറ്റി. ശുദ്ധജല തടാകങ്ങൾ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. കുടിവെള്ള പൈപ്പ് പദ്ധതികൾ ആവശ്യമില്ലാത്ത സംസ്ഥാനമായിരുന്ന കേരളമിപ്പോൾ കുടിവെള്ള പദ്ധതിയില്ലാതെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയിലാണ്. കോടിക്കണക്കിന് രൂപ മുതൽ മുടക്കി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളൊക്കെ നോക്കുകുത്തികളാകുന്നുവെന്നതാണ് മറ്റൊരു കാര്യം. 
വേനൽകാലത്ത് പുഴയിലോ, ശുദ്ധജല തടാകത്തിലോ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ പദ്ധതി വിജയിക്കുകയുള്ളൂ. എന്നാൽ വേനൽകാലത്ത് ഗ്രൗണ്ട് വാട്ടർ ലെവൽ വളരെ താഴുന്നതാണ് പതിവ് രീതി. ഭൂഗർഭ ജനനിരപ്പ് താഴുന്നതോടെ ആവശ്യത്തിന് വെള്ളമില്ലാതെ കുടിവെള്ള പദ്ധതികൾ പ്രയോജനരഹിതമാകുന്ന സ്ഥിതിയാണ്. വരും വർഷങ്ങൾ സ്ഥിതി ഇതിലും രൂക്ഷമാക്കുമെന്ന് പഠന റിപ്പോർട്ടുകളുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി പോലും ജനത്തിന് ഗുണകരമായ നിലയിലാണോ നടപ്പാക്കുന്നതെന്ന് പരിശോധിക്കപ്പെടണം. ദീർഘകാലത്തേക്കുള്ള പദ്ധതികളാണാവശ്യം. 
ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലുമുള്ള അഴിമതി നമ്മുടെ പദ്ധതികളെയൊക്കെ തകർക്കുന്നുവെന്നത് നേരാണ്. 17 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനായി ഉദ്ദേശിച്ച കല്ലട ജലസേചന പദ്ധതി 900 കോടിയിലേറെ ചെലവഴിച്ചിട്ടും എങ്ങുമെത്തിയില്ലെന്ന് ഓർക്കുക. പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കുകയാണ് ചെയ്തത്. അഞ്ചു വർഷക്കാലത്തേക്ക് ജനം സർവസ്വാതന്ത്ര്യം നൽകിയെന്ന് ധരിച്ച സർക്കാരുകൾ തോന്നിയതുപോലെ ഓരോ പദ്ധതികൾ നടപ്പാക്കിയതാണ് കേരളത്തെ കടക്കെണിയിലാക്കിയത്. സാമൂഹ്യ നീതിയുടെ കാര്യത്തിൽ പോരായ്മകളുണ്ടായിരുന്നുവെങ്കിലും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ രാജഭരണ കാലം മികച്ചതായിരുന്നുവെന്ന് പഴമക്കാർ ചിന്തിക്കുന്നതെന്തുകൊണ്ടെന്ന് ഇന്നത്തെ ഭരണകൂടങ്ങൾ ആലോചിക്കണം.
കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജല ബജറ്റ് തയാറാക്കാനാണ് സർക്കാരിപ്പോൾ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത 87 പഞ്ചായത്തുകളിലാണ് ജല ബജറ്റ് തയാറാക്കുന്നത്. ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജല ബജറ്റ്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ജല ബജറ്റ് ഏറെ പ്രയോജനകരമാകുമെന്നതിൽ സംശയമില്ല. 
ജല ബജറ്റ് തയാറാക്കുന്നതിനായുള്ള വിവര ശേഖരണം, വിശകലനം, റിപ്പോർട്ട് തയാറക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. ജനപങ്കാളിത്തോടെ പദ്ധതി നടപ്പാക്കുന്നതാവും നല്ലത്. ജനങ്ങളുടെ സേവനം ഏതെല്ലാം തരത്തിൽ ഇതിൽ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കണം. 
നാഥനില്ലാ കളരിയായി പദ്ധതി മാറരുത്. നിക്ഷേപത്തിലുൾപ്പെടെ ജനങ്ങളുടെ സഹകരണം തേടാവുന്നതാണ്. ഉദ്യോഗസ്ഥരെ മാത്രം ആശ്രയിച്ചുള്ള പദ്ധതികളുടെ പോരായ്മകൾ നാൾക്കുനാൾ ജനത്തിന് ബോധ്യപ്പെടുകയാണ്. ഇടുക്കിയിലെ ജലവൈദ്യുത നിലയത്തിൽനിന്ന് ഒരു യൂനിറ്റ് വൈദ്യുതി  ഉൽപാദിപ്പിക്കുന്നതിന് 13 പൈസ മാത്രമുള്ളപ്പോൾ ഇവിടെ വൈദ്യുതി നിരക്ക് ജനത്തെ പൊള്ളിക്കുന്നതെന്തുകൊണ്ടാണെന്ന് ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല. 
കുടിവെള്ളം സൗജന്യമായി പോലും ലഭ്യമാക്കേണ്ട സർക്കാർ വെള്ളത്തിന്റെ വില വർധിപ്പിച്ച് ജനത്തെ ബുദ്ധിമുട്ടിക്കുന്നതെന്തുകൊണ്ടാണ്. ആരാണ് ഇവിടുത്തെ പണം കൊള്ള ചെയ്യുന്നത്. ആർക്കു വേണ്ടിയാണിതൊക്കെ ചെയ്യുന്നത്. ലോക ബാങ്കും ഐ.എം.എഫുമാണെന്ന് ഇന്നാരും പറയുന്നില്ലല്ലോയെന്നത് ചിന്തിക്കേണ്ടതാണ്. ഇവരെപ്പോലെയുള്ള നിരവധി 
ഏജൻസികൾ ആവശ്യമില്ലാത്ത പദ്ധതികൾ ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്നു. ഇവിടെ നടത്തിയ വൻകിട പദ്ധതികളുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് ഒരു പഠനം നടത്തി വിവരങ്ങൾ പുറത്തുവിടണം. ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളാണ് നമുക്കാവശ്യം. ഇപ്പോഴത് നടക്കുന്നുണ്ടോ? പണം കടം വാങ്ങി തോന്നിയതു പോലെ ചെലവഴിക്കുന്നവർ അധികാരം വിട്ടുവെന്ന് കരുതി അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുന്ന സ്ഥിതി വരരുത്.

Latest News