ബുറൈദ - നാലര ദശാബ്ദക്കാലം തങ്ങൾക്കു കീഴിൽ ജോലി ചെയ്ത പാക്കിസ്ഥാനി മഖ്ബൂൽ അഹ്മദ് മുഹമ്മദ് റമദാന് അൽഖസീമിലെ അൽജർബൂഅ് കുടുംബം ഊഷ്മള യാത്രയയപ്പ് നൽകി. ബുറൈദയിൽ തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന കാലത്ത് തങ്ങളുടെ സഹോദരനും മക്കളുടെ പിതാവുമൊക്കെയായി കുടുംബാംഗത്തെ പോലെ കഴിഞ്ഞ മഖ്ബൂൽ റമദാനോടുള്ള സ്‌നേഹാദരങ്ങൾ വിരുന്നൊരുക്കിയും വിലയേറിയ ഉപഹാരങ്ങളും പണവും വിതരണം ചെയ്തുമാണ് അൽജർബൂഅ് കുടുംബം പ്രകടിപ്പിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം കുടുംബത്തിലെ എല്ലാവരും പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ 45 വർഷക്കാലത്തെ സേവനത്തിനിടെ മഖ്ബൂൽ റമദാനുമായുള്ള സുന്ദരമായ ഓർമകളും അവിസ്മരണീയ സാഹചര്യങ്ങളും കുടുംബാംഗങ്ങൾ അനുസ്മരിച്ചു.
തനിക്ക് 29 വയസ്സ് പ്രായമുള്ളപ്പോൾ 45 കൊല്ലം മുമ്പ് ഹിജ്‌റ 1397 ൽ ആണ് മഖ്ബൂലിനെ താൻ റിക്രൂട്ട് ചെയ്തതെന്ന് നാസിർ സുലൈമാൻ അൽജർബൂഅ് പറഞ്ഞു. അന്ന് മഖ്ബൂലിന് 38 വയസ്സാണ് പ്രായം. സൗദിയിലെത്തിയ നാൾ മുതൽ ബുറൈദയിലെ തന്റെ ഫാമിൽ തനിക്കൊപ്പം മഖ്ബൂൽ ആത്മാർഥതയോടെ ജോലി ചെയ്തു.
ഉത്തര ബുറൈദയിൽ ഹായിൽ റോഡിലുള്ള കൃഷിയിടത്തിൽ മടുപ്പും വിരസതയുമില്ലാതെ ജോലിയിൽ തുടർന്ന മഖ്ബൂൽ സഹോദരനെന്ന പോലെയാണ് തന്നോടും മറ്റു കുടുംബാംഗങ്ങളോടും പെരുമാറിയിരുന്നത്. ഇതേ സ്‌നേഹവും ആദരവും മഖ്ബൂലിന് തങ്ങളും തിരിച്ചുനൽകി.
ജലസേചനം ചെയ്യൽ, കൃഷിയുണ്ടാക്കൽ, പശുക്കളെയും ആടുകളെയും കോഴികളെയും വളർത്തൽ, ഫാമിലെ അറ്റകുറ്റപ്പണികൾ, കെട്ടിടങ്ങൾ വൃത്തിയാക്കൽ, കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയാറാക്കൽ, മക്കളെയും കുടുംബാംഗങ്ങളെയും ശ്രദ്ധിക്കൽ എന്നിവ അടക്കം മുഴുവൻ ജോലികളും മഖ്ബൂൽ നിർവഹിച്ചിരുന്നു. ഒരു നല്ല മകനും അനുകമ്പയുള്ള സഹോദരനും വിശ്വസ്തനായ സുഹൃത്തുമായിരുന്നു തനിക്ക് മഖ്ബൂൽ. ആദ്യം ജോലി ചെയ്തിരുന്ന ഫാമിൽ നിന്ന് മഖ്ബൂലിനെ തങ്ങൾ പുതിയ ഫാമിലേക്ക് മാറ്റി.
അൽപ കാലത്തിനു ശേഷം ആദ്യ ഫാമിലേക്കു തന്നെ തിരിച്ചുപോയി. 45 വർഷം മുമ്പ് യൗവന കാലത്ത് താൻ റിക്രൂട്ട് ചെയ്ത മഖ്ബൂലിന് ഇപ്പോൾ 85 വയസ്സിനടുത്തായിരിക്കുന്നു.
ഇത്രയും കാലമായിട്ടും നല്ല പെരുമാറ്റത്തിനും ജോലിയിലുള്ള ആത്മാർഥതക്കും ഒരു മാറ്റവും വന്നിട്ടില്ല. ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ച മഖ്ബൂലിനോടുള്ള സ്‌നേഹാദരങ്ങൾ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ച് പ്രകടിപ്പിക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നെന്നും നാസിർ സുലൈമാൻ അൽജർബൂഅ് പറഞ്ഞു.
താൻ ജനിക്കുന്നതിനു മുമ്പാണ് മഖ്ബൂലിനെ മാതൃസഹോദരൻ റിക്രൂട്ട് ചെയ്തതെന്നും കുട്ടിക്കാലം മുതൽ ഒരു കുടുംബാംഗത്തെ പോലെ മഖ്ബൂലിനെ തനിക്കറിയാമെന്നും അയ്യൂബ് റാശിദ് അൽറുഖൈബ പറഞ്ഞു. അൽജർബൂഅ് കുടുംബം എല്ലാ വാരാന്ത്യങ്ങളിലും തങ്ങളുടെ ഫാമിൽ ബന്ധുക്കളെയും കുടുംബങ്ങളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കുന്നത് പതിവാണ്. ആ സമയങ്ങളിലെല്ലാം സ്വന്തം മക്കളെ നോക്കുന്നതു പോലെയാണ് മഖ്ബൂൽ തങ്ങളെയും ശ്രദ്ധിച്ചിരുന്നത്. തങ്ങളുടെ എല്ലാ കാര്യങ്ങളും മഖ്ബൂൽ നോക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്നു.
കുട്ടിക്കാലത്തു മാത്രമല്ല, കൗമാര കാലത്തും യൗവനത്തിലും വിവാഹിതരാവുകയും പിതാക്കളാവുകയും ചെയ്ത ശേഷവും ഇതേ അനുകമ്പയോടെയാണ് മഖ്ബൂൽ തങ്ങളോട് പെരുമാറിയത്. വളർന്ന് വലുതായ ശേഷവും മഖ്ബൂൽ തങ്ങളെ കൊഞ്ചിക്കുകയും കുട്ടിക്കാലത്തും യൗവന കാലത്തും ജീവിതത്തിലുണ്ടായ രസകരമായ ചില സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു.
ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അമ്മാവൻ ഫാമിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കുട്ടികളും മുതിർന്നവരും അടക്കം എല്ലാവരും പങ്കെടുത്തതെന്നും അയ്യൂബ് റാശിദ് അൽറുഖൈബ പറഞ്ഞു.