Sorry, you need to enable JavaScript to visit this website.

മധ്യവയസ്‌കന്റെ മൃതദേഹവുമായി  തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകൾ

പട്‌ന-ആരാലും ശ്രദ്ധിക്കപ്പെടാതെ മധ്യവയസ്‌കന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്ററുകൾ. തീവണ്ടിയിലെ കക്കൂസിലാണ് കാൺപുർ സ്വദേശിയായ സഞ്ജയ് കുമാർ അഗർവാൾ എന്ന വ്യവസായി മരിച്ചു കിടന്നത്. മെയ് 24 ന് കാൺപുർ സ്‌റ്റേഷനിൽ നിന്ന് ആഗ്രയിലേക്ക് യാത്ര തുടങ്ങിയതാണ് പട്‌ന -കോട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്. ഈ വണ്ടിയുടെ മൂന്നാംക്ലാസ് എ സി കമ്പാർട്ടുമെന്റിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. 
72 മണിക്കൂറുകൾക്ക് ശേഷം സഞ്ജയ് കുമാർ അഗർവാളിന്റെ മൃതദേഹം ഇദ്ദേഹം സഞ്ചരിച്ചിരുന്ന തീവണ്ടിയിലെ ടോയ്‌ലെറ്റിനുള്ളിൽനിന്ന് കണ്ടെത്തി. തീവണ്ടി പട്‌നയിൽ എത്തിയതിന് ശേഷം ശുചീകരണ ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴേക്കും 1500 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആഗ്ര കഴിഞ്ഞുള്ള ഒാരോ സ്‌റ്റേഷനിലും തീവണ്ടി നിർത്തിയിട്ടപ്പോൾ പോലും മരിച്ച് കിടക്കുന്ന വിവരം ആരുടെയും ശ്രദ്ധയിൽപെട്ടില്ല.
കോട്ടയിൽ നിന്ന് തീവണ്ടി അതേവഴിയിൽ കൂടി തന്നെ തിരികെ പട്‌നയിലെത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. പുലർച്ചെ ആറിന് യാത്ര തുടങ്ങിയ ഇദ്ദേഹത്തിനെ അന്നേ ദിവസം രാവിലെ 7.30 ന് ഭാര്യ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സംഭാഷണ മധ്യേ തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ഇദ്ദേഹം ഭാര്യയോട് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് സഞ്ജയ് കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ഫോൺ സ്വിച്ച് ഓഫ് ആയി എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തത്. തുടർന്ന് ആഗ്രയിൽ വിളിച്ച് അന്വേഷിക്കുമ്പോൾ സഞ്ജയ് അവിടെ എത്തിയിട്ടില്ല എന്നും വിവരം ലഭിച്ചു. ഇതോടെ ഇവർ റെയിൽവേ പൊലീസിനെ വിവരമറിയിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ലോക്കൽ പൊലീസിൽ പരാതി നൽകി.
എന്നാൽ, സഞ്ജയ് കുമാറിന്റെ ഭാര്യ തങ്ങൾക്ക് നൽകിയ തീവണ്ടിയുടെ നമ്പർ തെറ്റായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറയുന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ പക്കൽ റിസർവ് ചെയ്ത ടിക്കറ്റായിരുന്നില്ല ഉണ്ടായിരുന്നതെന്നും അതിനാൽ കണ്ടെത്താൻ പ്രയാസമായി തീർന്നുവെന്നും അവർ വിശദീകരിക്കുന്നു.സഞ്ജയ്കുമാറിന്റെ പോക്കറ്റിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
തുടർന്ന് റെയിൽവേ പൊലീസ് കാൺപുർ പൊലീസിനെ വിവരമറിയിച്ചു. അപ്പോഴാണ് മെയ് 24 മുതൽ ഇയാളെ കാണാനില്ല എന്ന പരാതിയുണ്ടായിരുന്നുവെന്ന വിവരം ലഭിക്കുന്നത്.

Latest News