Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗൗരി ലങ്കേഷ് വധം: നാലു ഹിന്ദുത്വ തീവ്രവാദികള്‍ കൂടി അറസ്റ്റില്‍

ബംഗളൂരു- മാധ്യമ പ്രവര്‍ത്തകയും തീവ്രഹിന്ദുത്വര്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന നാലു പേരെ കൂടി കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സംഘപരിവാര്‍ സംഘടനയായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരാണിവര്‍. ഹിന്ദു ജനജാഗ്രതി സമിതി എന്ന ഹിന്ദുത്വ സംഘടനയുമായും ഇവര്‍ക്ക് ബന്ധമുണ്ട്. കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാനെ മൈസുരുവില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് നാലു പേരും വലയിലായത്. ഇവരുടെ അറസ്റ്റ് ഗൗരി വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 

ഗൗരി വധക്കേസില്‍ നേരത്തെ അറസ്റ്റിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ ടി പ്രവീണ്‍ കുമാറുമായും ഈ നാലു പേര്‍ക്കു ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകന്‍ മഹാരാഷ്ട്ര സ്വദേശി അമോല്‍ കലെ എന്ന ഭായ്‌സാബ് (39), സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനായ ഗോവ സ്വദേശി അമിത് ദെഗവേക്കര്‍ എന്ന പ്രദീപ് (39), കര്‍ണാടക സ്വദേശി മനോഹര്‍ എഡവെ (28), മംഗളൂരുവിലെ ഹിന്ദു ജനജാഗ്രതി സമിതി, സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സുജീത് കുമാര്‍ എന്ന പ്രവീണ്‍ (37) എന്നവരാണ് അറസ്റ്റിലായത്. എഴുത്തുകാരന്‍ ഭഗവാനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നത് സജീത് കുമാറിന്റെ നേതൃത്വത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.

ആദ്യം സുജീത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മേയ് 20-ന് കോടതിയില്‍ ഹാജരാക്കി. തൊട്ടടുത്ത ദിവസം മറ്റു മൂന്ന് പേരേയും കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച വരെ ഇവര്‍ പോലീസ് കസ്റ്റഡിയിലുണ്ടാകും. അറസ്റ്റിനു തൊട്ടുപിറകെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പലയിടത്തും പ്രത്യേക അന്വേഷണ സംഘം രാത്രി റെയ്ഡുകള്‍ നടത്തി സുപ്രധാന തെളിവുകള്‍ ശേഖരിച്ചു.

2009-ല്‍ മാലെഗാവില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിം കേന്ദ്രത്തില്‍ നടത്തിയ സ്‌ഫോടനത്തില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ കൊല്ലപ്പെട്ട സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ മല്‍ഗോണ്ട പാട്ടീലിന്റെ സുഹൃത്താണ് ഇപ്പോള്‍ അറസ്റ്റിലായ ദെഗവേക്കര്‍. ഇയാളെ നേരത്തെ പോലീസ്  പിടികൂടിയിരുന്നെങ്കിലും കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു. വിവിധ ഹിന്ദുത്വ സംഘടനകളില്‍ നിന്ന് തീവ്രസ്വഭാവമുള്ളവരെ തെരഞ്ഞെടുക്കുന്ന ചുമതല വഹിച്ചിരുന്ന പ്രധാനിയാണ് അറസ്റ്റിലായ അമോല്‍ കലെ.


 

Latest News