ഇടുക്കിയുടെ മടിത്തട്ടിൽ മഞ്ഞിൽ പുതഞ്ഞ് പച്ചവിരിച്ച് നിൽക്കുന്ന മൂന്നാർ, സ്വദേശിക്ക് പോലും എന്നും വിസ്മയക്കാഴ്ചയാണ്. പിന്നെ വിദേശിയുടെ കാര്യം പറയാനുണ്ടോ?
പച്ചപ്പട്ടണിഞ്ഞ മലനിരകൾക്കിടയിൽ വളഞ്ഞും പുളഞ്ഞും കിടക്കുന്ന കറുത്ത പാതയിലൂടെ സഞ്ചരിച്ച് മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവരാരുമില്ല. അത്രത്തോളം വശ്യമായ ദൃശ്യഭംഗിയുള്ള ഒരിടവും കേരളത്തിലില്ലെന്നു തന്നെ പറയാം. അതേ മൂന്നാറിന്റെ പകർപ്പ് കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലുമുണ്ട്. അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത തമിഴ്നാട്ടിലെ മൂന്നാറിലേക്കൊന്ന് സഞ്ചരിച്ചാലോ?
തമിഴ്നാട്ടിലെ മൂന്നാറെന്ന് നമ്മൾ വിശേഷിപ്പിക്കുമെങ്കിലും അന്നാട്ടുകാർ ആ സ്ഥലത്തിനു പേര് നൽകിയിരിക്കുന്നത് മേഘമല എന്നാണ്. പേര് അന്വർഥമാക്കുന്ന പ്രദേശം.
മേഘം താണിറങ്ങിവരുന്ന പോലെ തോന്നും. മലമടക്കുകൾക്കിടയിൽ കോട നിറഞ്ഞ് മേഘം മുട്ടിനിൽക്കുന്ന പ്രതീതി. മേഘത്തെ തൊട്ടുരുമ്മാനെത്തുമ്പോൾ അത് മറ്റൊരിടത്തെ മലമുകളിൽ തലചായ്ച്ച് കിടക്കുന്ന പോലെ അനുഭവപ്പെടും.
കേരളത്തിലെ മൂന്നാറിൽ നിന്ന് തമിഴ്നാട്ടിലെ മൂന്നാറായ മേഘമലയിലേക്ക് ദൂരം വെറും 140 കിലോമീറ്റർ മാത്രം. നാലു മണിക്കൂർ സഞ്ചരിച്ചാൽ അവിടെയെത്താം. കൊച്ചിയിൽ നിന്ന് 240 കിലോമീറ്റർ.
കണ്ണെത്താദൂരത്തോളം കാർഷിക വിളകളാൽ നിറഞ്ഞ പാടങ്ങളുള്ള തേനി ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് മേഘമല. മൂന്നാർ വഴിയും കുമളി കമ്പം വഴിയും ഇവിടെയെത്താം. ഇരുവഴിക്കു വന്നാലും നിറഞ്ഞ പൂപ്പാടങ്ങളും കോളിഫ്ലവറും കാബേജും പടവലവും തക്കാളിയും കാരറ്റുമുൾപ്പെടെയുള്ള പച്ചക്കറികളും ഒട്ടനവധി മറ്റു കൃഷികളും നിറഞ്ഞുനിൽക്കുന്ന പാടങ്ങളുടെ നടുവിലൂടെയാകും യാത്ര. പാടങ്ങളിൽ തലയെടുപ്പോടെ കറങ്ങുന്ന കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാഴ്ചക്ക് മിഴിവേകുന്നു. കൃഷിയിടങ്ങൾ കഴിയുമ്പോൾ ചെറിയ ഒരു പട്ടണമെത്തും, ചിന്നമണ്ണൂർ. ഇവിടമാണ് മേഘമലയുടെ പ്രവേശന കവാടം. ഗ്രാമീണർ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയും പൂക്കളും മുന്തിരിയുമെല്ലാം ഇവിടുത്തെ ചെറിയ ചന്തകളിൽ മൊത്തക്കച്ചവടക്കാർ ഏറ്റെടുക്കുന്നു. പരന്നുകിടക്കുന്ന തേനി ജില്ലയുടെ നാനാദിക്കുകളിൽ നിന്നെത്തുന്ന അനേകം ചെറുകർഷകർ എത്തുന്നതിനാൽ ചിന്നമണ്ണൂരിൽ സദാ തിരക്കാണ്. മേഘമലയിലേക്ക് പോകുന്നവരുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനും ഭക്ഷണത്തിന് ആവശ്യമായവ കരുതേണ്ടതും ഇവിടെ നിന്നാണ്.
ചിന്നമണ്ണൂർ വിട്ടാൽ മുന്തിരി മാത്രം വഴിയരികിൽ കിട്ടും. അല്ലാതൊന്നും പ്രതീക്ഷിക്കേണ്ട. ചിന്നമണ്ണൂരിൽ നിന്നും ഒരു മണിക്കൂറോളം സഞ്ചാരമുണ്ട് മേഘമലയിലേക്ക്.
കൊച്ചിയിൽ നിന്ന് മൂന്നാറിലെക്ക് കയറിത്തുടങ്ങുമ്പോൾ കാണാവുന്നതുപോലെ മേഘമലയിലേക്കുള്ള യാത്രയും വനമേഖലയിലൂടെയാണ്. ഒരു ദിവസം മുഴുവൻ സമയവും മേഘമലയിലേക്ക് പ്രവേശനവുമില്ല. രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ മാത്രമാണ് പ്രവേശനം. ആറു മണികഴിയുന്നതിനു മുമ്പ് തിരിച്ചറിങ്ങുകയും വേണം. മഞ്ജനൂത് എന്ന സ്ഥലത്തെ ചെക്ക് പോസ്റ്റിൽ വാഹനത്തിന്റെയും അതിൽ സഞ്ചരിക്കുന്നവരുടെയും മുഴുവൻ വിവരങ്ങളും നൽകി ചെറിയ ഫീസും അടച്ചു വേണം മുകളിലേക്ക് കയറാൻ. തിരിച്ചിറങ്ങേണ്ട സമയം കൃത്യമായി അവിടുത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കും.
അതിനു കാരണവുമുണ്ട്. കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ വിരഹ കേന്ദ്രങ്ങളിലൊന്നാണ് മേഘമലയിലേക്കുള്ള യാത്രക്കിടെ കാണുന്ന വനപ്രദേശം. ഒറ്റയ്ക്കും കൂട്ടായും വന്യജീവികളെത്തും. അവയെ ശല്യപ്പെടുത്താതെ ലക്ഷ്യത്തിലെത്തണമെന്ന നിർദേശം നൽകിയാണ് തമിഴ്നാട് വനസംരക്ഷണവകുപ്പിലെ ഉദ്യോ ഗസ്ഥർ ചെക്ക് പോസ്റ്റിൽ നിന്ന് യാത്രയാക്കുന്നത്. വിനോദ സഞ്ചാരികളുടെ നാലും അഞ്ചും വാഹനങ്ങൾ പോയിക്കഴിയുമ്പോൾ വനംവകുപ്പിന്റെ ജീപ്പ് വനമേഖലയിലൂടെ ഒരു ചുറ്റലുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ അതീവ ശ്രദ്ധാലുക്കളാണിവർ. നമ്മുടെ മൂന്നാറുപോലെ റിസോർട്ടുകളും കച്ചവട കേന്ദ്രങ്ങളും അധികമെത്താത്തതിനാൽ മേഘമലയുടെ ഭംഗി ഒട്ടും ചോർന്നിട്ടില്ല. പ്രകൃതി കനിഞ്ഞുനൽകിയ ഭംഗിയിൽ ഈ ഹിൽ സ്റ്റേഷൻ സമ്പുഷ്ടമാണ്. പുലർച്ചെ മഞ്ഞുതുള്ളി ഇറ്റിനിൽക്കുന്ന തേയിലത്തലപ്പുകളും ഏലത്തോട്ടങ്ങളും ചെറു കാറ്റാടി മരങ്ങളും എപ്പോഴും പെയ്തിറങ്ങുന്ന ചാറ്റൽ മഴയും മൂന്നാറിനെ ഒപ്പിയെടുത്തിരിക്കുകയാണിവിടവും.
വലിയ കെട്ടിടങ്ങളും വാഹനത്തിരക്കുമില്ലാത്തതിനാൽ മൂന്നാറിനേക്കാൾ ദൃശ്യഭംഗി ആസ്വദിക്കാൻ കഴിയുന്നത് മേഘമലയാണെന്ന് തോന്നിപ്പോകും. വലിയ മലനിരകൾക്ക് താഴെ വലിയ തടാകവുമുണ്ട്. ഇതിനു കുറുകെ ചെറിയ ഡാമും പാലവും. ഈ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ മൂന്നാറിലെ മാട്ടുപ്പെട്ടി മനസ്സിലെത്തും.
ഈ പാലം കയറുന്നത് വലിയൊരു മലയുടെ മുകളിലേക്കാണ്. അവിടെ നിന്ന് നാലുപാടും വീക്ഷിച്ചാൽ തേനി ജില്ലയാകെ കാണാമെന്ന് ഇന്നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുചാറ്റൽ മഴ നനഞ്ഞ് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. പുലർച്ചെ മുതൽ കൊളുന്ത് നുള്ളുന്ന സ്ത്രീകളുടെ പിന്നിലെ തുണിക്കെട്ട് നിറഞ്ഞ് മുതുകിൽ വലിയൊരു കൂനയായി മാറി നടക്കാൻ പാടുപെടുമ്പോൾ ചെറിയ ട്രാക്ടറുകളിലെത്തുന്നവർ അത് ഏറ്റെടുക്കുന്നു. മൂന്നാർ മലനിരകളുടെ തനിപ്പകർപ്പ് കണ്ട് മുന്നോട്ടു പോകുമ്പോൾ പിന്നെ ഓഫ് റോഡാണ്.
സാധാരണ വാഹനങ്ങൾ കടന്നുപോകാത്തതരത്തിലുള്ള കയറ്റവും ഇറക്കവും. ഇളകിമറിഞ്ഞ റോഡും. ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇതിലൂടെ 18 കിലോമീറ്റർ സാഹസികയാത്ര നടത്തി ഇരമലങ്ങാർ ഡാം പ്രദേശത്തെത്താം. ഓഫ് റോഡ് ഡ്രൈവിംഗ് വാഹനമില്ലാത്തവർക്ക് നാട്ടുകാരായ യുവാക്കളുടെ വാഹനങ്ങളിൽ പണം കൊടുത്ത് യാത്ര ചെയ്യാം. ഡാം പ്രദേശത്തെത്തിയാൽ യാത്രയുടെ ദുർഘടമായ അവസ്ഥ മറന്നുപോകും. പ്രകൃതി സൗന്ദര്യത്തിന്റെ മൂർത്തീമത്ഭാവം എന്ന് വിശേഷിപ്പിക്കാവുന്നിടം. ഡാമിന്റെ കാഴ്ചയും വിശാലമായ തടാകവും ഏവരെയും ഉൽസാഹഭരിതരാക്കും. തടാകത്തിന്റെ പല കോണിലും പലപ്പോഴും ആനക്കൂട്ടങ്ങൾ വെള്ളംകുടിക്കാനിറങ്ങുന്നത് കാണാം. വാഹനത്തിൽ നിന്നിറങ്ങി ഒറ്റപ്പെട്ട് സഞ്ചരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദിക്കുതെറ്റി നടന്ന് വന്യജീവികളുടെ മുന്നിലെത്താതിരിക്കാൻ അതീവ കരുതലുണ്ടാകണം.
ആറു മണിക്കു മുമ്പ് തിരിച്ചിറങ്ങണമെന്ന നിർദേശമുണ്ടെങ്കിലും അത്രയും സമയം മേഘമലയിൽ ചെലവിടാൻ കഴിയില്ല. കോടമഞ്ഞ് നിറഞ്ഞ് കാഴ്ച മങ്ങും. അടുത്തു നിൽക്കുന്നവരെപ്പോലും കാണാതാകും. തിരികെയുള്ള ഡ്രൈവിംഗും ബുദ്ധിമുട്ടിലാകും. വന്യജീവികളെ അടുത്തു കണ്ടും വനഭംഗി ആസ്വദിച്ചും തിരിച്ചിറങ്ങി ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോൾ കണ്ണെത്താദൂരത്തോളമുള്ള മുന്തിരിത്തോട്ടങ്ങൾ കാണാം. ഇവിടെ കയറി ഫോട്ടോ എടുക്കുന്നതിനും മുന്തിരി കഴിക്കുന്നതിനും സൗകര്യമുണ്ട്. വിലക്കുറവിൽ വിവിധയിനം മുന്തിരി വാങ്ങിപ്പോരാം. പല മുന്തിരിത്തോട്ടങ്ങളും നടത്തുന്നത് മലയാളികളാണെന്നതാണ് ഏറെ കൗതുകം. മേഘമലയിലേക്ക് ബസ് യാത്ര കുറവാണ്. ചിന്നമണ്ണൂരിൽ നിന്ന് ടാക്സി കിട്ടും. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ തേനി റെയിൽ സ്റ്റേഷനാണ്. വിമാനത്താവളം മധുരയിലും.