ആദിവാസി യുവാവിന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളി കമ്മീഷന്‍

കോഴിക്കോട്:  ആദിവാസി യുവാവ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിക്ക് സമീപം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായി തള്ളി പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷന്‍. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് നിരീക്ഷിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, വിശ്വനാഥന്റെ മരണത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു.

ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന്  പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചോദിച്ചു. പട്ടികവര്‍ഗ്ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കമ്മീഷന്‍ ബി എസ് മാവോജി പറഞ്ഞു. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷന്‍ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോള്‍ ഉള്ള മനോഭാവം മാറണം. നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകള്‍ കളിയാക്കി കാണും. ഇല്ലാത്തക്കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചു കാണുമെന്നും  പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നിരീക്ഷിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരിട്ട് ഹാജരായ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News