പ്രിന്‍സിപ്പലിന്റെ കുപ്പിയില്‍നിന്ന് വെള്ളം കുടിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ജാതിയുടെ പേരില്‍ മര്‍ദനം

ബിജ്‌നോര്‍- പ്രിന്‍സിപ്പലിന്റെ വെള്ളക്കുപ്പിയില്‍നിന്ന് വെള്ളം കുടിച്ചതിന് ഉത്തര്‍ പ്രദേശില്‍ ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനം. ബിജ്‌നോറിലാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച  യാത്രയയപ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തത്. പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രിന്‍സിപ്പല്‍ ആരോപണം നിഷേധിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. യോഗേന്ദ്ര കുമാറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് പട്ടികജാതിപട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമവും ഇന്ത്യന്‍ ശിക്ഷാനിയമവും അനുസരിച്ച് അഫ്‌സല്‍ഗഡ് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സിര്‍വാസുചന്ദ് ഗ്രാമത്തിലെ ചമന്‍ദേവി ഇന്റര്‍ കോളേജിലാണ് 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പാര്‍ട്ടിക്കിടെ സംഭവം. വിടവാങ്ങല്‍ പാര്‍ട്ടി നടക്കുന്ന ഹാളിന്റെ വാതിലുകള്‍ വിദ്യാര്‍ത്ഥികള്‍ അകത്ത് കടന്നതിന് ശേഷം പൂട്ടിയതായും അവര്‍ക്ക് വാട്ടര്‍ ബോട്ടിലുകള്‍ നല്‍യിരുന്നില്ലെന്നും പറയുന്നു.
ഒരു മണിക്കൂറിന് ശേഷം ദാഹം തോന്നിയപ്പോള്‍ മുന്നിലുണ്ടായിരുന്ന വാട്ടര്‍ ബോട്ടില്‍ എടുത്തുവെന്നും അപ്പോള്‍ പ്രിന്‍സിപ്പലിന്റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ജാതിപ്പേര് പറഞ്ഞ് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പലിന്റെ വെള്ളക്കുപ്പിയാണെന്നു പറഞ്ഞായിരുന്നു മര്‍ദനവും പുറത്താക്കലും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News