ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക് യുഎഇയിൽ വിജയകരമായ പ്രവർത്തനം 15 വർഷം പിന്നിട്ടു. ആഘോഷങ്ങളുടെ ഭാഗമായി ഇടപാടുകാരെ നേരിട്ട് കാണാനും ഭാവി പദ്ധതികൾ ചർച്ച ചെയ്യാനും ജീവനക്കാർക്കൊപ്പം വാർഷികം ആഘോഷിക്കാനും ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ യുഎഇ സന്ദർശിച്ചു. ഫെഡറൽ ബാങ്കിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം യുഎഇയിലെ സഹിഷ്ണുതാകാര്യ മന്ത്രി നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വെങ്കടരാമൻ അനന്ത നാഗേശ്വരൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
വിജയകരമായ 15 വർഷങ്ങൾ ബാങ്കിനു സമ്മാനിച്ചതിൽ പങ്കാളികൾ, ഇടപാടുകാർ, ജീവനക്കാർ തുടങ്ങി എല്ലാവരോടും കടപ്പാടുണ്ടെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു. ലോകമൊട്ടാകെയുള്ള ഇടപാടുകാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
എല്ലാ തലങ്ങളിലുമുള്ള കരുത്തുറ്റ പ്രകടന മികവിൽ കഴിഞ്ഞ പാദത്തിൽ എക്കാലത്തെയും ഉയർന്ന ലാഭമാണ് ബാങ്ക് കൈവരിച്ചത്. പരമ്പരാഗത ബാങ്കിങ് സേവനങ്ങൾക്കു പുറമെ ക്രെഡിറ്റ് കാർഡ്, പേഴ്‌സനൽ ലോൺ, വാഹന വായ്പ, വാണിജ്യ വാഹന വായ്പ, മൈക്രോഫിനാൻസ് ബിസിനസ് രംഗങ്ങളിലേക്കും ബാങ്ക് വിജയകരമായി ചുവടുവെച്ചിട്ടുണ്ട്.
പാരിസ്ഥിതിക, സാമൂഹിക മാനദണ്ഡങ്ങളോട് പുലർത്തിപ്പോരുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമായി വേൾഡ് ബാങ്ക് ഗ്രൂപ്പിനു കീഴിലുള്ള ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനിൽ നിന്നുള്ള ഓഹരി നിക്ഷേപവും ഫെഡറൽ ബാങ്കിന് ലഭിച്ചിട്ടുണ്ടെന്ന് എം.ഡി പറഞ്ഞു.