പ്രകൃതി സംരക്ഷണത്തോടൊപ്പം ഇന്ധനക്ഷമത ഉറപ്പു വരുത്തുന്നതിനുള്ള ഫ്ലക്‌സ് ഫ്യുവലിന്റെ കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ. 2025 ഏപ്രിൽ ആരംഭത്തോടു കൂടി ഇ20 ഇന്ധനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ. 20 ശതമാനം എഥനോൾ, 80 ശതമാനം പെട്രോൾ എന്ന ക്രമത്തിലാണ് ഇ20 ഇന്ധനം ഉൽപാദിപ്പിക്കുക. നിലവിൽ കിട്ടുന്ന പെട്രോളിൽ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാനാവുമെന്നാണ് ശാസ്ത്രീയ പഠനം. ഇന്ത്യ നിലവിൽ ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. എഥനോളിന്റെ ഉപയോഗം വർധിക്കുന്നതോടെ അസംസ്‌കൃത എണ്ണയുടെ മേലുള്ള ഇന്ത്യയുടെ ആശ്രയം കുറയുകയും ഇറക്കുമതിയിൽ ആ കുറവ് പ്രതിഫലിക്കുകയും ചെയ്യും.
2014 ൽ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം (ഐഐപി), ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗവും ചേർന്ന് വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ഇ20 എത്രത്തോളം അനുയോജ്യമാണെന്ന് പഠനം നടത്തിയിരുന്നു. സാധാരണ പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇ20 ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ കാര്യക്ഷമത 20 ശതമാനം വരെ മെച്ചപ്പെടുത്താൻ കഴിയുമെന്നായിരുന്നു പഠനങ്ങളിൽ തെളിഞ്ഞത്.
സാധാരണ ഇന്ധനത്തിൽ നിന്ന് ഇ20 ലേക്ക് മാറുമ്പോൾ വാഹനത്തിന്റെ എൻജിൻ ഘടകങ്ങളിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിസ്റ്റൺ റിങ്, പിസ്റ്റൺ ഹെഡ്‌സ്, സീലുകൾ, ഇന്ധന പമ്പുകൾ തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചെറിയ മാറ്റങ്ങളുണ്ടാകും എന്നത് ഒഴിച്ചാൽ സാധാരണ എൻജിനും ഫ്‌ളക്‌സ് ഫ്യൂവൽ എൻജിനും തമ്മിൽ വ്യത്യാസമില്ല. ഇന്ധനത്തിൽ എഥനോളിന്റെ അളവ് കൂടുന്നത് അനുസരിച്ച് കാർബൺ മോണോക്‌സൈഡിന്റെ ബഹിർഗമനം 35 ശതമാനത്തോളം കുറക്കാനാവും. അതോടൊപ്പം സൾഫർ ഡയോക്‌സൈഡിന്റെ പുറന്തള്ളലിലും കുറവുണ്ടാകും. അത് പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും.
കരിമ്പ്, ചോളം, ഗോതമ്പ്, മുള, ജൈവ അവശിഷ്ടങ്ങളിൽ നിന്നാണ് എഥനോളിന്റെ ഉൽപാദനം. നിലവിൽ ബ്രസീലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ഫ്‌ളക്‌സ് ഫ്യൂവൽ വാഹനങ്ങൾ ഉപയോഗിക്കുന്നത്.
ഈ വർഷാരംഭത്തിൽ ദൽഹി ഓട്ടോ എക്‌സ്‌പോയിൽ വെച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി എഥനോൾ ഹരിത ഇന്ധനമെന്ന നിലയിൽ ഇന്ത്യക്ക് അനുയോജ്യവും അതിൽ ഏറെ ഭാവിയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.