കുട്ടനാട്ടിലെ സിപിഎം വിഭാഗീയത ഏറ്റുമുട്ടലില്‍ കലാശിച്ചു ; ആറുപേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം വിഭാഗീയത സംഘര്‍ഷത്തില്‍ കലാശിച്ചു. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് ഏറ്റുമുട്ടി. നേതാക്കളടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.
അക്രമം നടത്തിയവര്‍ പാര്‍ട്ടി അനുഭാവികളായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ അക്രമികള്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനില്‍ വച്ചാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. രാമങ്കരിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര്‍ രാജിവെച്ചത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് 300-ല്‍ അധികം പേര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പരാതി കേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News