പെരുന്നാൾ സീസണിലെ പണം മുഴുവൻ സ്വകാര്യ ആഡംബര ബസും കർണാടകയുടെ ഐരാവതവും അടിച്ചു മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ഇത്തവണ കെ.എസ്.ആർ.ടി.സി. പെരുന്നാളിന്റെ അഞ്ച് ദിവസങ്ങളിലും മൈസൂരു, ബംഗളുൂരു എന്നീ കേന്ദ്രങ്ങളിലേക്ക് യഥേഷ്ടം ആഡംബര ബസുകളുണ്ടാവും.
കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ജൂൺ 13 മുതൽ 17 വരെ അഞ്ച് ദിവസത്തേക്കാണ് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുക. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്ഥാന കേന്ദ്രങ്ങളിൽ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഏത് സമയത്തും സർവീസ് നടത്താനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളുമായും ആഴ്ചാവസാന അവധിയുമായും ബന്ധപ്പെട്ടാണ് ഈ സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് യാത്രക്കാർക്ക് സഹായകമാവുമെന്നും കെ.എസ്.ആർ.ടി.സിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ നിലവിലെ പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവീസുകളായ ബംഗളൂരൂ, കൊല്ലൂർ മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സർവീസുകൾ മുടക്കം കൂടാതെ ഈ കാലയളവിൽ കൃതൃമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.