കേരള പോലീസിന്റെ കെടുകാര്യസ്ഥതയും ജാഗ്രതക്കുറവും കാരണം പത്തംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശ്ശേരി സ്വദേശിയായ ഒരു ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതക വാർത്തയുമായാണ് ഇന്നലെ നേരം പുലർന്നത്. ഭരണ നേട്ടങ്ങളുടെ വമ്പിച്ച അവകാശവാദങ്ങളുമായി പിണറായി സർക്കാർ രണ്ടു വർഷം പിന്നിട്ടിതിന്റെ ആഘോഷങ്ങൾക്കിടയ്ക്കാണിത് സംഭവിച്ചത്.
സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി, അഴിമിതിക്കുറവ്, മികച്ച ഭരണ നിർവഹണം തുടങ്ങിയ സർക്കാരിന്റെ പ്രധാന അവകാശവാദങ്ങളെ കാറ്റിൽ പറത്തുന്ന സംഭവങ്ങളാണ് അനുദിനം അരങ്ങേറുന്നത്.
ഒന്നു ശരിയാണ്. പിണറായി സർക്കാരിന്റെ പോലീസിനെ കുറിച്ചാണ് കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുള്ളത.് മറ്റു മേഖലകൾ രൂക്ഷമായ വിമർശനങ്ങൾ നേരിട്ടിട്ടില്ല. അപ്പോഴും എടുത്തുപറയത്തക്ക ഭരണ നേട്ടങ്ങൾ എന്താണെന്നു ചോദിച്ചാൽ ഉത്തരം പറയാൻ എളുപ്പമാണെന്നു തോന്നുന്നില്ല.
സർക്കാരിന്റെ തന്നെ അവകാശവാദങ്ങൾ എടുത്തു പരിശോധിക്കുക. കേരളത്തിലെ ക്രമസമാധാനം ഭദ്രമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് അതാണോ? കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളും കൊലവിളികളും വർദ്ധിച്ചിട്ടേയുള്ളൂ. ഒരു കൊല നടന്നാൽ മിനിട്ടുകൾക്കിടയിൽ തിരിച്ചടിക്കാൻ കഴിവുള്ള രീതിയിൽ രാഷ്ട്രീയക്കാരുടെ ആശീർവാദത്തോടെ ഗുണ്ടാസംഘങ്ങൾ വളർന്നു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഈ അവകാശവാദം. കഴിഞ്ഞില്ല, രാഷ്ട്രീയവുമായി ബന്ധപ്പെടാത്ത അക്രമങ്ങളും കേരളീയ സമൂഹത്തിൽ വർദ്ധിക്കുക തന്നെയാണ്. വർഗീയ കലാപങ്ങൾ കാര്യമായി നടക്കുന്നില്ല എന്നത് വാസ്തവമാണ്. എന്നാൽ ഏതു നിമിഷവും അത്തരം സംഭവങ്ങൾ നടക്കാനിടയുള്ള രീതിയിലുള്ള ധ്രുവീകരണം കേരളീയ സമൂഹത്തിൽ സംഭവിക്കുന്നു എന്നത് സത്യമാണ്.
സർക്കാരിന്റെ നേട്ടങ്ങളുമായി ബന്ധപ്പെട്ട പത്രപരസ്യങ്ങളിൽ പോലീസിനെ കുറിച്ച് കാര്യമായൊന്നും പറഞ്ഞു കാണുന്നില്ല. ഈ സർക്കാരിന്റെ മുഖം വികൃതമാക്കാൻ ഏറ്റവും ശ്രമിക്കുന്നത് പോലീസാണ്. പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതാകട്ടെ മുഖ്യമന്ത്രിയും. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മുതൽ ലോക്കപ്പ് കൊലപാതകങ്ങൾ വരെയുള്ള സകല ഗുണ്ടായിസവും കാണിക്കാനുള്ള ധൈര്യം പോലീസ് നേടിയിരിക്കുന്നു. മുടി വളർത്തിയതിനും ആണും പെണ്ണും സംസാരിക്കുന്നതിനുമടക്കം പോലീസ് ശിക്ഷിക്കുന്നു. നീതിക്കായി ഡി.ജി.പിയെ കാണാൻ പോയ ഒരു മാതാവിനെ തെരുവിലിട്ട് വലിച്ച പോലീസിനേയും പിറന്ന മണ്ണിൽ ജീവിക്കാനായി പോരാടിയ കുഞ്ഞുങ്ങളെയടക്കം തല്ലിച്ചതച്ച പോലീസിനേയും കേരളം കണ്ടു. പോലീസിന്റെ ആത്മവീര്യത്തെ തകർക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് അവരുടെ വീര്യം കൂട്ടിയത്. ഇപ്പോഴിതാ കക്ഷിരാഷ്ട്രീയ സംരക്ഷണവും പോലീസിനെതിരായ പരാതികൾ ഒരുപാട് വർധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനും പലവട്ടം വിളിച്ചു പറഞ്ഞു കഴിഞ്ഞു. എന്നാൽ മനുഷ്യാവകാശ കമ്മീഷനോട് സ്വന്തം കാര്യം നോക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മൂന്നാം വർഷത്തേക്കു കടക്കുമ്പോൾ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന മാതൃകയാണ് പിണറായി പിന്തുടരേണ്ടത്. ആഭ്യന്തരത്തിനു മുഴുവൻ സമയ മന്ത്രി അനിവാര്യമാണ്. എന്നാൽ ആഭ്യന്തരം മറ്റൊരാളെ ഏൽപപ്പിക്കാൻ പിണറായി തയ്യാറാകില്ല എന്നു തന്നെയാണ് വിശ്വസിക്കാനാകുക.
സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ട്രാൻസ്‌ജെന്ററുകൾ തുടങ്ങിയവരുടെ അവകാശങ്ങളേയും സാമൂഹ്യനീതിയേയും കുറിച്ച് ഒരുപാട് അവകാശവാദങ്ങൾ സർക്കാരിനുണ്ട്. പിങ്ക് പോലീസ്, വനിതാ ഹെൽപ്പ് ലൈൻ, ദളിതർക്ക് ശാന്തിക്കാരനായി ജോലി, ട്രാൻസ്‌ജെന്ററുകൾക്ക് മെട്രോയിൽ ജോലി എന്നിങ്ങനെ പോകുന്നു പട്ടിക. എന്നാൽ ഇതെല്ലാം അതാതു വിഭാഗങ്ങൾക്ക് എന്തു ഗുണമാണ് ചെയ്യുന്നത്? പിങ്ക് പോലീസിന്റെ പ്രധാന ജോലി സദാചാര പോലീസിംഗാണ്. സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുക തന്നെയാണ് ചെയ്യുന്നത്. സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുമ്പോഴാണ് അട്ടപ്പാടിയിൽ 12 കാരിയായ ആദിവാസി യുവതിയെ കൂട്ടബലാൽസംഗം നടത്തിയ വാർത്തകളും പുറത്തു വന്നിരിക്കുന്നത്. ദളിതർക്ക് ശാന്തി ജോലി എന്നതോടൊപ്പം ദേവസ്വത്തിൽ സവർണ്ണ സംവരണം പ്രഖ്യാപിച്ച് സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തെ തന്നെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്തത്. മാത്രമല്ല പേരാമ്പ്ര, വടയമ്പാടി, അശാന്തൻ, ഗോവിന്ദാപുരം, വർക്കല എന്നിങ്ങനെ കേരളത്തിന്റെ പല ഭാഗത്തുനിന്നും അയിത്തത്തിന്റെ വാർത്തകളും പുറത്തു വരുന്നു. എസ് സി/എസ് ടിക്കാരൊഴികെയുള്ളവരെ വിവാഹം കഴിക്കുന്ന പുരോഗമനവാദികളുടെ നാടായി കേരളം മാറിയിരിക്കുന്നു. കൊട്ടിഘോഷിച്ച ട്രാൻസ്‌ജെന്ററുകൾക്കുള്ള മെട്രോയിലെ ജോലി സത്യത്തിൽ കരാറുകാരായ കുടുംബശ്രീയിലെ കരാർ ജോലിയായിരുന്നു. താമസിക്കാനുള്ള സ്ഥലം പോലും കിട്ടാത്ത സാഹചര്യത്തിൽ പലരും ജോലി വിട്ടു. ട്രാൻസ് സൗഹൃദം എന്നു പറയുമ്പോഴും എറണാകുളത്തും തൃശൂരിലും കോഴിക്കോട്ടുമൊക്കെ അവരെ അതിക്രൂരമായി പോലീസ് തല്ലിച്ചതക്കുന്നതിനും കേരളം സാക്ഷിയായി. ആദിവാസികളുടെ ഭൂമിയെ കുറിച്ചൊക്കെ സർക്കാർ പറയുന്നുണ്ടെങ്കിലും വിതരണം ചെയ്ത ഭൂമിയെ കുറിച്ചുള്ള കണക്കൊന്നുമില്ല. മറുവശത്ത് ആദിവാസികളോടുള്ള കേരളത്തിന്റെ പൊതു സമീപനം മധുവിലൂടെ പ്രകടമായി പുറത്തുവന്നു. കേരളം ഉത്തരേന്ത്യയല്ല എന്ന അഹന്ത പറച്ചിലുകാർക്കുള്ള മറുപടിയായി.
ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും ഭൂരഹിതരും ഭവനരഹിതരുമായി തുടരുകയാണ്. അവർക്കായി സർക്കാർ നടപ്പാക്കുമെന്നു പറയുന്ന ഭവന നിർമ്മാണ പദ്ധതിയാകട്ടെ അവരെ കൊച്ചുഫഌറ്റുകളിലും കോളനികളിലും ഒതുക്കുന്നതാണ്. ഹാരിസൺ മലയാളം പ്ലാന്റേഷൻ പോലുള്ള കുത്തകകൾക്കെതിരായ കേസുകൾ തോറ്റുകൊടുത്തിട്ടാണ് ഭൂമിയില്ല എന്ന ന്യായീകരണം സർക്കാർ പറയുന്നത്. ആവർത്തിക്കുന്ന കടൽ ക്ഷോഭങ്ങൾ കൂടിവരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ അരക്ഷിതമാകുന്നു. മറുവശത്ത് തോട്ടം മുതലാളിമാരോടു ചേർന്ന് പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ പോരാട്ടങ്ങെള തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വികസനത്തെ കുറിച്ച് വലിയ അവകാശവാദങ്ങൾ സർക്കാർ ഉന്നയിക്കുന്നു. എന്നാൽ ന്യായമായ പരിഹാരം ലഭിക്കാതെ കുടിയിറക്കപ്പെടുന്നവരെല്ലാം സമരങ്ങളാണ്. ആ സമരങ്ങളെയെല്ലാം തീവ്രവാദി സമരങ്ങളെന്നാക്ഷേപിച്ച് അടിച്ചമർത്താനാണ് സർക്കാർ നീക്കം. മാത്രമല്ല, കീഴാറ്റൂരടക്കമുള്ള പല പദ്ധതികളും നടപ്പാക്കുന്നത് നെൽവയൽ - നീർത്തട സംരക്ഷണ നിയമം പോലും അട്ടിമറിച്ചാണ്. അതോടൊപ്പം കടകവിരുദ്ധമായി തിരിച്ചുവരുന്ന ഹരിതാഭയെ കുറിച്ചും കാർഷിക മേഖലയിലെ അഭിവൃദ്ധിയെ കുറിച്ചും സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. സത്യത്തിൽ അടുത്ത കാലത്ത് പാരിസ്ഥിതിക സംരക്ഷണത്തിന് ലഭിച്ചിരുന്ന പ്രാധാന്യം വികസനത്തിന്റെ പേരിൽ ഈ സർക്കാർ തകർത്തിരിക്കുകയാണ് . കാർഷിക മേഖലയിൽ ചില മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. നെല്ലിനും ചക്കക്കും നാളികേരത്തിനും കൊടുക്കുന്ന പ്രാധാന്യവും നല്ലതു തന്നെ. എന്നാൽ കൃത്യമായ രാഷ്ട്രീയ തീരുമാനം ഇക്കാര്യത്തിലുണ്ടോ എന്നു സംശയമാണ്. വികസനമെന്ന സങ്കൽപത്തെ രാഷ്ട്രീയമായി പുനർ നിർവചിക്കാതെ ചെയ്യുന്നതെല്ലാം അർത്ഥശൂന്യമായിത്തീരും.
സർക്കാരിന്റെ മറ്റൊരു അവകാശവാദം വിദ്യാഭ്യാസത്തെ കുറിച്ചാണ്. പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പല സർക്കാർ സ്‌കൂളുകൾക്കും കോടികൾ നൽകുന്നുമുണ്ട്. നല്ലത്. സത്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസരംഗം മുരടിച്ചുനിൽക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. അവിടെ അഖിലേന്ത്യാ ശരാശരിയേക്കാൾ എത്രയോ പിറകിലാണ് നാം. എന്നാൽ അതുമായി ബന്ധപ്പെട്ട് കാര്യമായൊന്നും ചെയ്യാൻ സർക്കാരിനാവുന്നില്ല. പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളും കാര്യമായ ഗുണഫലം ചെയ്യുന്നില്ല. അവരുടെ സമ്പാദ്യം അവർക്കും കേരളത്തിനും ഗുണകരമാക്കി മാറ്റുമെന്ന പ്രഖ്യാപനമൊക്കെ ഉണ്ടെങ്കിലും നടക്കുമോ എന്നു കണ്ടറിയണം. ടൂറിസ വികസന പദ്ധതികളും ഐടി വികസന പദ്ധതികളും മറ്റും കൂടുതലും കടലാസിൽ ഒതുങ്ങുന്നു. അതേസമയം ദുർബ്ബലർക്കായി നിരവധി സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നഴ്‌സുമാരും ഇതര സംസ്ഥാന തൊഴിലാളികളും പീടികത്തൊഴിലാളികളും അൺഎയ്ഡഡ് അധ്യാപകരും സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരും ആയമാരും അങ്കൺവാടി ടീച്ചർമാരും കരാർ ജീവനക്കാരുമടക്കമുള്ള ലക്ഷക്കണക്കിനു വരുന്നവരുടെ ജീവിത ക്ലേശങ്ങളിൽ കാര്യമായ മാറ്റങ്ങൾ കാണുന്നില്ല. ആരോഗ്യ മേഖലക്ക് ആർദ്രമെന്നൊക്കെ പറയുമ്പോഴും പനി വന്നാൽ പോലും മരിക്കുകയും ജീവിതചര്യ രോഗങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും ആത്മഹത്യകളുമൊക്കെ വർദ്ധിക്കുകയും സ്വകാര്യ ആശുപത്രികളുടെ കഴുത്തറക്കൽ പരിപാടികൾ അഭംഗുരം തുടരുന്നതുമൊന്നും കുറക്കാൻ ആവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശരാശരി ആയുസ്സ് ഉയരുമ്പോഴും വാർദ്ധക്യം മിക്കവാറും അശാന്തമായി തുടരുന്ന അവസ്ഥക്കും മാറ്റം വരുന്നില്ല.
കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി കേരള ബാങ്ക്, കിഫ്ബി തുടങ്ങിയ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടെങ്കിലും കാര്യമായി മുന്നോട്ടു പോകുന്നില്ല എന്ന് വ്യക്തമാണ്. പരമ്പരാഗത മേഖലയെ രക്ഷിക്കാനാവുന്നില്ല. പൊതുവായ നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ധനമന്ത്രി തന്നെ പലപ്പോഴും ആശങ്കപ്പെടുന്നതായാണ് കാണുന്നത്. ഭരണ നിർവഹണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ നിരന്തരമായി ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടുക തന്നെയാണ്. ചുരുക്കത്തിൽ പോലീസിനെതിരെയൊഴികെ കാര്യമായ കുറ്റാരോപണങ്ങൾ ഉന്നയിക്കാനാവില്ലെങ്കിലും എടുത്തുപറയാനാവാത്ത നേട്ടങ്ങളൊന്നും ഇല്ലാതെയാണ് പിണറായി സർക്കാർ മൂന്നാം വർഷത്തേക്കു കടക്കുന്നതെന്നുതന്നെ പറയേണ്ടിവരും.