Sorry, you need to enable JavaScript to visit this website.

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിടാതെ ദല്‍ഹി പോലീസ്; അടിയന്തര വാദത്തിന് ഹൈക്കോടതി സമ്മതിച്ചു

ന്യൂദല്‍ഹി-വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനേയും മറ്റും വെറുതെ വിട്ടതിനെതിരായ ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ദല്‍ഹി പോലീസിന്റെ ആവശ്യം ദല്‍ഹി ഹൈക്കോടതി അംഗീകരിച്ചു.
മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരടക്കം 11 പേരെ  വിട്ടയച്ച ഫെബ്രുവരി നാലിലെ സാകേത് കോടതിയുടെ ഉത്തരവിനെതിരെയാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് നല്‍കിയ ഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. 2019 ഡിസംബറില്‍ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് വിദ്യാര്‍ഥി നേതാക്കളെ കുറ്റവിമുക്തരാക്കിയിരുന്നത്.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം പരാമര്‍ശിക്കുകയും ഫെബ്രുവരി 13 ന് വാദം കേള്‍ക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് ചൊവ്വാഴ്ചയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റം ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി നാല്ിന് സാകേത് കോടതി സമുച്ചയത്തിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരുള്‍ വര്‍മ്മ 11 പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്. പോലീസ് വിദ്യാര്‍ഥികളെ ബലിയാടുകളാക്കിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ച ജനങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാര്‍ വന്‍തോതില്‍ അവിടെയുണ്ടായിരുന്നുവെന്നും ജനക്കൂട്ടത്തിനുള്ളില്‍ ചില സാമൂഹിക വിരുദ്ധര്‍ തടസ്സമുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്നത് നിഷേധിക്കുന്നില്ലെന്നും ജഡ്ജി വര്‍മ പറഞ്ഞിരുന്നു.
എന്നിരുന്നാലും, കുറ്റാരോപിതര്‍ കുഴപ്പത്തില്‍ പങ്കാളികളാകുന്നതില്‍ പ്രഥമദൃഷ്ട്യാ പങ്കാളികളാണോ എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
ഷര്‍ജീല്‍ ഇമാം, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, മുഹമ്മദ് കാസിം, മഹമൂദ് അന്‍വര്‍, ഷഹസര്‍ റസാ ഖാന്‍, മുഹമ്മദ് അബുസാര്‍, മുഹമ്മദ് ഷോയിബ്, ഉമൈര്‍ അഹമ്മദ്, ബിലാല്‍ നദീം, ചന്ദ യാദവ്, സഫോര്‍ യാദവ് എന്നിങ്ങനെ 11 പ്രതികള്‍ക്കെതിരെ രണ്ടാം അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  
കുറ്റപത്രം സമര്‍പ്പിച്ച വ്യക്തികളെ ദീര്‍ഘനാളത്തെ വിചാരണയ്ക്ക് വിധേയരാക്കാന്‍ അനുവദിക്കുന്നത്  രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും ജസ്റ്റിസ് വര്‍മ്മ പറഞ്ഞിരുന്നു.

സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം വിനിയോഗിക്കാന്‍ തീരുമാനിക്കുന്ന പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് ഹാനികരമാകുന്നതാണ് ഇത്തരം പോലീസ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സികള്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുകയോ വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News