ഈ അഞ്ചു ദിവസവും ഇവിടത്തെ  സ്ത്രീകള്‍ വസ്ത്രം ധരിക്കില്ല 

ഷിംല- നൂറ് നാട്ടില്‍ ആയിരം ആചാരങ്ങള്‍ എന്നു പറഞ്ഞ പോലെയാണ് കാര്യങ്ങള്‍. ഇന്ത്യയിലാണെങ്കില്‍ ആചാരങ്ങള്‍ക്ക് കൈയും കണക്കുമില്ല. വൈവിധ്യമാര്‍ന്ന ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും നാടാണ് ഇന്ത്യ. പണ്ടു മുതല്‍ക്കേ പിന്തുടര്‍ന്നു പോരുന്ന ആചാരങ്ങള്‍ ആദിവാസി ഗോത്ര  സമൂഹങ്ങളില്‍ ഉള്‍പ്പെടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ പിനി ഗ്രാമത്തില്‍ ഇന്നും തുടര്‍ന്നു പോരുന്ന ഒരാചാരമുണ്ട്. പിനി ഗ്രാമത്തിലെ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവസമയത്താണ് ഈ ആചാരം ഇന്നും തുടര്‍ന്നു പോരുന്നത്. ഉത്സവം നടക്കുന്ന അഞ്ചു ദിവസവും ഇവിടെയുള്ള സ്ത്രീകള്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഇതിന് പുറമെ ആഘോഷസമയങ്ങളില്‍ ഇവര്‍ പുഞ്ചിരിക്കാന്‍ പോലും പാടില്ല. സാവന്‍ മാസത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്. സ്ത്രീകള്‍ പൂര്‍ണമായും നഗ്‌നരായി പുരുഷന്‍മാരുടെ മുന്നില്‍ വരാതെ വീടിനുള്ളില്‍ തന്നെ കഴിയും.പിന്നിയില്‍ അസുരന്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ ഭാദ്രബ് മാസത്തിലെ ആദ്യ ദിവസം ലാഹു ഘണ്ഡ് എന്ന് പേരുള്ള ദേവത ഗ്രാമത്തിലെത്തി അസുരന്‍മാരെ കൊന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തി എന്നാണ് വിശ്വാസം. ദേവിയുടെ ഈ വിജയമാണ് അവര്‍ ഉത്സവമായി ആഘോഷിക്കുന്നത്. ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സുന്ദരികളായി ഇരുന്നാല്‍ അവരെ അസുരന്‍മാര്‍ പിടികൂടും എന്നാണ് വിശ്വാസം. അതിനാലാണ് അവര്‍ നഗ്‌നരായി കഴിയുന്നത്.  ഗ്രാമത്തിലെ യുവതലമുറയിലെ സ്ത്രീകള്‍ ഉത്സവദിവസങ്ങളില്‍ നേര്‍ത്ത വസ്ത്രം ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം മുതിര്‍ന്ന സ്ത്രീകള്‍ ഇപ്പോഴും ഈ ദിവസങ്ങളില്‍ നഗ്‌നരായാണ് കഴിയുന്നത്. യുവതലമുറയുടെ അതിര് കവിഞ്ഞ പ്രവൃത്തിയ്ക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് പ്രായമേറിയവര്‍. 

Latest News