മക്ക- ആറര മാസത്തിനിടെ സൗദിയിൽ 45 ലക്ഷം ഉംറ തീർഥാടകരെത്തിയതായി റിപ്പോർട്ട്. മുഹറം ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള ആറര മാസക്കാലത്താണ് വിദേശങ്ങളിൽ നിന്ന് 45 ലക്ഷത്തിലേറെ ഉംറ തീർഥാടകർ സൗദിയിൽ എത്തിയതായി സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചത്. ഇക്കാലയളവിൽ ആകെ 50 ലക്ഷത്തോളം ഉംറ വിസകളാണ് അനുവദിച്ചത്.
വിദേശ തീർഥാടകരിൽ 40 ലക്ഷത്തിലേറെ പേർ വിമാന മാർഗവും അഞ്ചു ലക്ഷത്തോളം പേർ കരാതിർത്തി പോസ്റ്റുകൾ വഴിയും 3,675 പേർ കപ്പൽ മാർഗവും എത്തി. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്.
ഇവിടെ നിന്ന് 10,05,265 പേർ പുണ്യഭൂമിയിലെത്തി. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ നിന്ന് 7,92,208 തീർഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 4,48,765 പേരും എത്തി. നാലാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്ന് 3,06,480 തീർഥാടകരും അഞ്ചാം സ്ഥാനത്തുള്ള ഇറാഖിൽ നിന്ന് 2,40,239 പേരും ആറാം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ നിന്ന് 2,31,092 തീർഥാടകരും ആറര മാസക്കാലത്തിനിടെ എത്തി.
മദീന എയർപോർട്ട് വഴി 12,70,112 തീർഥാടകരും സന്ദർശകരും ഇക്കാലയളവിൽ എത്തി. ആറര മാസക്കാലത്തിനിടെ 6,83,116 ഇ-സിയാറത്ത് വിസകളും അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.






