വാഷിംഗ്ടണ്‍ - ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയും ജപ്പാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന പ്രവര്‍ത്തിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നിരീക്ഷണ ബലൂണ്‍ യു.എസ് മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതിനു പിന്നാലെയാണു വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തിന്റെ വെളിപ്പെടുത്തല്‍.
ചൈനയുടെ തെക്കന്‍ തീരത്ത് ഹൈനാന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി നിരീക്ഷണ ബലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജപ്പാന്‍, ഇന്ത്യ, വിയറ്റ്‌നാം, തയ്‌വാന്‍, ഫിലിപ്പൈന്‍സ് തുടങ്ങി ചൈനക്കു തന്ത്രപ്രധാന താല്‍പര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങള്‍ ബലൂണ്‍ വഴി ശേഖരിക്കുകയാണ്. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണ്.
ചൈനീസ് ബലൂണ്‍ വെടിവച്ചിട്ടതിനെപ്പറ്റി നാല്‍പതോളം എംബസികളിലെ ഉദ്യോഗസ്ഥരോടു സ്‌റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വിശദീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) വ്യോമസേനയാണ് ബലൂണുകള്‍ കൈകാര്യം ചെയ്യുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)