വിശാഖിനിത് വൈകിക്കിട്ടിയ അംഗീകാരം. ചെന്നൈ കഴിഞ്ഞാൽ ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള രണ്ടാമത്തെ വലിയ നഗരമാണിത്. ആന്ധ്രാപ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയുമുള്ള നഗരവും. തെന്നിന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ തലസ്ഥാനമാവാൻ എന്തുകൊണ്ടും അനുയോജ്യവും. തെക്കേ ഇന്ത്യയിലെ നാലാമത്തെ വലിയ നഗരമാണിത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് പട്ടികയിൽ മുകളിൽ.
വർഷത്തിൽ എല്ലാ സീസണിലും നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന വിശാഖപട്ടണം സഞ്ചാരികളുടെ പ്രിയ സങ്കേതം കൂടിയാണ്. തെക്കേ ഇന്ത്യയിൽ മസ്റ്റ് വിസിറ്റ് എന്നു പറയാവുന്ന നഗരം. ബംഗാൾ ഉൾക്കടൽ തീരത്തുള്ള പട്ടണം കിഴക്കൻ തീരത്തിന്റെ രത്‌നം എന്നറിയപ്പെടുന്നു. രണ്ട് വലിയ തുറമുഖങ്ങളുണ്ട്- വിശാഖ, ഗംഗാവരം. പ്രകൃതിദത്തമായ തുറമുഖങ്ങളും വിശാഖിന്റെ സവിശേഷത. മലനിരകളാൽ ചുറ്റപ്പെട്ടു കഴിയുകയാണ് ആന്ധ്രയുടെ പുതിയ തലസ്ഥാനം. നമ്മുടെ മഹാനഗരങ്ങളുടെ ശാപം വൃത്തി കുറവായിരിക്കുമെന്നതാണ്. 2022 ൽ ഇന്ത്യയിലെ ശുചിത്വ പട്ടികയിൽ നാലാം സ്ഥാനം വിശാഖിനുണ്ട്. തൊട്ടു മുൻവർഷം റാങ്കിംഗിൽ ഒമ്പതാം സ്ഥാനമായിരുന്നു. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ (ജി.ഡിപി) ഒമ്പത് ശതമാനവും -അതായത് പ്രതിവർഷം 43.5 ബില്യൺ ഡോളർ ഇവിടെ നിന്നാണെന്നറിയുമ്പോൾ വ്യവസായ നഗരത്തിന്റെ പ്രാധാന്യം വ്യക്തമാവും. വൃത്തിയോടെ പരിപാലിക്കുന്ന തുറമുഖം കാർഗോ ഇടപാടുകളിലും മുന്നിലാണ്.
ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനമായ വിശാഖപട്ടണത്തിൽ നിരവധി ബീച്ചുകളും മ്യൂസിയങ്ങളും ക്ഷേത്രങ്ങളുമുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യ അന്തർവാഹിനി മ്യൂസിയവും ഇവിടെ.
ആന്ധ്രാ പ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ വിഷയം ഹൈദരാബാദ് നഗരം തുടർന്നും തലസ്ഥാനമാവുമോ എന്നതായിരുന്നു. ചണ്ഡീഗഢിന്റെ അനുഭവം വെച്ചുനോക്കുമ്പോൾ അങ്ങനെ ചെയ്യാതിരിക്കുന്നതാവും ബുദ്ധിയെന്ന വാദിച്ചവരുണ്ട്. പഞ്ചാബ് പ്രശ്‌നത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് സംയുക്ത തലസ്ഥാനമായി ആസൂത്രിത നഗരമായ ചണ്ഡ#ീഗഢ് വന്നുവെന്നതാണല്ലോ. ഒരു ഘട്ടത്തിൽ ബംഗളൂരുവുമായി മത്സരിച്ച് ഇന്ത്യയുടെ ഐ.ടി ഹബായി മാറിയ ഹൈദരാബാദ്. കർണാടകയിലെയും ആന്ധ്രാ പ്രദേശിലെയും ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ ആഗോള പ്രശസ്തമായ ഐടി കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നു. മിമിക്രിക്കാർക്ക് റോ മെറ്റീരിയൽ സപ്ലൈ ചെയ്യാൻ കേരളത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നായകൻ മുക്കിമുക്കി സംസാരിച്ചിരുന്ന കാലത്താണിതെന്നോർക്കണം. വിദ്യാസമ്പന്നരായ എസ്.എം. കൃഷ്ണ, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളുടെ ഭരണ വേളയിലാണ് ഇരു നഗരങ്ങളും ഐടി തലസ്ഥാന പദവിയിലേക്ക് മത്സരിച്ചത്. ഹൈദരാബാദ് തെലങ്കാനക്ക് വിട്ടുകൊടുത്താലും ആന്ധ്രയ്ക്ക് തലയെടുപ്പുള്ള തലസ്ഥാന നഗരം വേണമെന്ന് ചന്ദ്രബാബു നായിഡു ആഗ്രഹിച്ചു. വിദേശ നഗരങ്ങളോട് കിടപിടിക്കാവുന്ന തരത്തിൽ അമരാവതിയെ മഹാനഗരമാക്കാൻ വേണ്ടതെല്ലാം ചെയ്തു. 2014 ൽ ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന രൂപംകൊണ്ടപ്പോൾ ഹൈദരാബാദ് അതിന്റെ തലസ്ഥാനമായി. അതോടെയാണ് ആന്ധ്രക്ക് പുതിയ തലസ്ഥാനം വേണ്ടിവന്നത്.
കൃഷ്ണ നദീതീരത്തുള്ള അമരാവതി തലസ്ഥാനമാക്കാൻ 2015 ൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം സർക്കാരാണ് തീരുമാനിച്ചത്. അതിനായി കർഷകരിൽ നിന്ന് 33,000 ഏക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. കൃഷി ഭൂമി ഏറ്റെടുക്കലിന് കർഷക സമൂഹത്തിന്റെ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. ലോക ബാങ്ക് ഈ പദ്ധതിക്ക് വൻതുക സഹായം നൽകാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്തു. അമരാവതിയിൽ ചന്ദ്രബാബു നായിഡുവിന്റെ ഒത്താശയോടെ ഭൂമി കുഭകോണം നടന്നതായി ജഗൻ ആരോപിച്ചിരുന്നു. തലസ്ഥാനം വരുമെന്ന വിവരം നേരത്തേ അറിഞ്ഞ തെലുങ്ക് ദേശം നേതാക്കളും സ്വന്തക്കാരും അവിടെ 4000 ഏക്കർ ഭൂമി നേരത്തേ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. അത് നിഷേധിച്ച നായിഡു, തലസ്ഥാനത്തിനായി ഏറ്റെടുത്ത ഭൂമി ജഗൻ സർക്കാർ വിറ്റു തുലയ്ക്കുകയാണെന്ന് ആരോപിച്ചിട്ടുണ്ട്.
പിന്നീട് വന്ന ജഗൻമോഹൻ റെഡ്ഢി സർക്കാർ ഭരണ വികേന്ദ്രീകരണത്തിനായി മൂന്ന് തലസ്ഥാനങ്ങൾ വികസിപ്പിക്കാൻ നിയമം കൊണ്ടുവന്നു. അമരാവതിയിൽ നിയമസഭയും കുർണൂലിൽ ഹൈക്കോടതിയും വിശാഖപട്ടണത്ത് ഭരണ സിരാകേന്ദ്രവും. അത് തടഞ്ഞ ആന്ധ്ര ഹൈക്കോടതി, അമരാവതി തലസ്ഥാനമാക്കാൻ ഉത്തരവിട്ടു. നിയമം ജഗൻ സർക്കാർ പിൻവലിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. സുപ്രീം കോടതി കേസിൽ വാദം തുടങ്ങിയതിനിടെയാണ് ജഗന്റെ പുതിയ പ്രഖ്യാപനം.
അമരാവതി ആന്ധ്രപ്രദേശ് തലസ്ഥാനമാക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് കടൽത്തീര നഗരമായ വിശാഖപട്ടണത്തെ തലസ്ഥാനമായി മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. മാസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അങ്ങോട്ടേക്ക് മാറ്റുമെന്നും ദൽഹിയിൽ അടുത്തിടെ നടന്ന നിക്ഷേപക സംഗമത്തിൽ അദ്ദേഹം അറിയിച്ചു.
ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര കുതിപ്പിൽ ഇതൊരു നാഴികക്കല്ലാവുമെന്നതിൽ സംശയമില്ല. ഗോവയെ പോലെ പ്രധാന ഡെസ്റ്റിനേഷനായി വിശാഖും സ്ഥാനം പിടിക്കും. ശുചിത്വവും കടലോരങ്ങളുടെ സാമീപ്യവും മാത്രമല്ല പുതിയ തലസ്ഥാനത്തിന്റെ സവിശേഷത. മലനിരകളാണ് ചുറ്റും. ആന്ധ്രയിലെ പ്രധാന ഹിൽ സ്റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു. വിമാനത്താവളവും പ്രധാന റെയിൽവേ കേന്ദ്രവും ഇവിടെയുണ്ട്. സെക്കന്തരാബാദിൽ നിന്ന് അടുത്തിടെ ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് സഞ്ചാരികളുടെ യാത്ര സുഗമമാക്കുകയും ചെയ്യും.