ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; എഫ്.ഐ.ആർ റദ്ദാക്കാതെ ഹൈക്കോടതി

കൊച്ചി-ജഡ്ജിമാരുടെ പേരിൽ  കോഴ വാങ്ങിയെന്ന കേസിലെ സൈബി ജോസ് കിടങ്ങൂരിന്റെ  എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അറസ്റ്റ് തടയണമെന്ന ഇടക്കാല  ആവശ്യവും കോടതി അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.   അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു കോടതി  ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യൽ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതിക്കെതിരെ ഉയർന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെയെന്നും വ്യക്തമാക്കി.  കേസിൽ തെളിവുകളില്ലെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്നും ഹർജിഭാഗം വാദിച്ചു.  ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറിന് അഭിഭാഷകർ  നൽകിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹർജിയിൽ സൈബിയുടെ വാദം.  
കേസിന്റെ എഫ്.ഐ.ആർ അന്വേഷണ സംഘം  മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ  നേരത്തെ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞു ജഡ്ജിമാർക്കു പണം  കൊടുക്കണമെന്നു പറഞ്ഞ് കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ  വാങ്ങിയെന്നാണ് ആരോപണം.
 

Latest News