1126 റീട്ടെയിൽ ഔട്ട്‌ലറ്റുകൾ, 116 എസ്‌കെഒ ഡീലർഷിപ്പുകൾ എന്നിവയുടെ ശക്തമായ മാർക്കറ്റിംഗ് ഇൻഫ്രാ സ്ട്രക്ചറുകളുള്ള ഇന്ത്യൻ ഓയിൽ, ഇരുമ്പനം, ഫറോക്ക് എന്നിവിടങ്ങളിലെ തങ്ങളുടെ പിഒഎൽ സ്‌റ്റോറേജ് ഇൻഫ്രാസ്ട്രക്ചറുകളുടെ പിന്തുണയോടെ, കേരളത്തിലെയും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെയും പെട്രോൾ, ഡീസൽ, എൽപിജി മേഖലകളിൽ ഏറ്റവും ഉയർന്ന വിപണി വിഹിതം നേടിയതായി ഇന്ത്യൻ ഓയിൽ കേരള ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ സഞ്ജീബ് ബഹറ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഇന്ത്യൻ ഓയിൽ 80 ഗ്രാമീണ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ ഉൾപ്പെടെ 167 റീട്ടെയിൽ ഔട്ട്‌ലറ്റുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തു. സംസ്ഥാനത്ത് 481 റീട്ടെയിൽ ഔട്ട്‌ലറ്റുകൾ സൗരോർജമാക്കി. ഇന്ത്യൻ ഓയിൽ ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 153 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചു.
ഈ വർഷം ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 40 ഇവി ചാർജിംഗ് സ്‌റ്റേഷനുകൾ കമ്മീഷൻ ചെയ്യും. 4 റീട്ടെയിൽ ഔട്ട്‌ലറ്റുകൾ, ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്‌റ്റേഷനുകൾ എന്നിവ ഇന്ത്യൻ ഓയിൽ കേരള ജയിൽ വകുപ്പിന്റെ സഹകരണത്തോടെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ, ചീമേനി എന്നിവിടങ്ങളിൽ സോഷ്യൽ റീഎൻജിനീയറിംഗ് പ്രക്രിയയുടെ ഭാഗമായി ആരംഭിച്ച് ജയിൽ തടവുകാരെ നിയമിച്ച് വിജയകരമായി പ്രവർത്തിക്കുന്നു
പ്രതിവർഷം 1000 മെട്രിക് ടൺ എൽപിജി ബോട്ട്‌ലിങ് ശേഷിയാണ് കമ്പനിക്കുള്ളത്. 3 പ്ലാന്റുകളിൽ നിന്നായി പ്രതിദിനം 1.05 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. സംസ്ഥാനത്ത് എൽപിജി കണക്ഷനുകളുടെ 50% ന് മേൽ ഇന്ത്യൻ ഓയിലിന്റേതാണ്. ഛോട്ടു എന്ന 3 കിലോയുടെ ഗ്യാസ് സിലിണ്ടറും കംപോസിറ്റ് സിലിണ്ടറും എക്‌സ്ട്രാ തേജ് സിലിണ്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഒറ്റ ദിവസ ഡെലിവറി കമ്പനി ഉറപ്പാക്കുന്നു. ഛോട്ടുവിന്റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ഇന്ത്യൻ ഓയിലിന്റെ 1236 കോടി രൂപയുടെ പുതുവൈപ്പ് എൽപിജി ടെർമിനൽ കമ്മീഷനിംഗിലേക്ക് അടുക്കുകയാണെന്നും സൻജിബ് കുമാർ പറഞ്ഞു.