ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ഇനിയും നിശ്ചിത ടാർഗറ്റിൽ നിന്നും പുറത്ത് കടന്നിട്ടില്ല. പോയവാരം സൂചിപ്പിച്ച ചട്ടകൂടിൽ നിന്നും മോചനം നേടാൻ മുന്നിലുള്ള ദിനങ്ങളിൽ ഇൻഡക്‌സുകൾ ശ്രമിക്കാം. ഊഹക്കച്ചവടക്കാരിൽ നിന്നുള്ള ഷോട്ട് സെല്ലിങിന് ഭാരം തന്നെയാണ് ശക്തമായ തിരുത്തലിലേക്ക് വിപണി വഴുതാൻ ഇടയാക്കിയത്.
സെൻസെക്‌സ് 1560 പോയന്റും നിഫ്റ്റി സൂചിക 250 പോയന്റും ഉയർന്നു. അതേ സമയം രണ്ടര ശതമാനത്തിൽ അധികം സെൻസെക്‌സിന് തിരിച്ചുവരവിന് അവസരം ലഭിച്ചപ്പോൾ നിഫ്റ്റിക്ക് ഒന്നര ശതമാനം മാത്രമേ ഉയരാനായുള്ളൂ. ഷോട്ട് സെല്ലിങ് പ്രഷറിൽ നിന്നും നിഫ്റ്റിക്ക് പൂർണമായി മോചനം നേടിയില്ലെന്ന് സാരം. ഈ വാരം ഊഹക്കച്ചവടക്കാർ വിൽപനയിൽ പിടിച്ചു നിൽക്കുമോ അതോ ഷോട്ട് കവറിങിന് മുതിരുമോയെന്നതിനെ ആശ്രയിച്ചാവും വിപണിയുടെ ഗതിവിഗതികൾ.
നിഫ്റ്റി 17,606 ൽ നിന്നും 17,353 വരെ ഇടിഞ്ഞ സന്ദർഭത്തിൽ 17,331 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയത് വെളളിയാഴ്ചത്തെ തിരിച്ചുവരവിന് അവസരം ഒരുക്കി. ഇതോടെ നിഫ്റ്റി 17,976 പോയന്റ് വരെ കയറി ശേഷം 17,854 ൽ ക്ലോസ് ചെയ്തു. വാരാവസാനത്തിലെ ഊർജം നിലനിർത്തി 18,102 നെ കൈപ്പിടിയിൽ ഒത്തുക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ ഷോട്ട് കവറിങിന് ഒരു വിഭാഗം മുന്നോട്ട് വരണം. അത്തരം ഒരു നീക്കം പുതിയ ബയ്യർമാരെ ആകർഷിച്ചാൽ സൂചിക 18,350 ലേക്ക് ചുവടുവെക്കാം. ആദ്യ സപ്പോർട്ട് 17,479 പോയന്റിലാണ്.
ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡിൽ നിന്നും വാരാന്ത്യ ദിനം തിരിച്ചുവരവ് നടത്തി. മറ്റു സാങ്കേതിക നീക്കങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ്, പാരാബോളിക് എസ് എ ആർ എന്നിവ സെല്ലിങ് മൂഡിലാണ്. എം എ സി ഡിയും ദുർബലാവസ്ഥയിൽ.
ബോംബെ സെൻസെക്‌സ് 59,330 ൽ നിന്നും 58,698 പോയന്റിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്തിയ ശേഷം 60,905 വരെ ഉയർന്നു.
വ്യാപാരാന്ത്യം 60,841 ൽ നിലകൊള്ളുന്ന സൂചികക്ക് 61,598 ലും 62,355 ലും തടസ്സം നേരിടാം.
സെൻസെക്‌സിന്റെ താങ്ങ് 59,391 ലാണ്.
നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താൻ ധനമന്ത്രി നടത്തിയ വെളിപ്പെടുത്തലുകൾ വിപണിയുടെ തിരിച്ചുവരവിന് വഴിതെളിയിക്കാം. വാരാവസാനം രണ്ട് ദിവസം വിദേശത്ത് നിന്നും 800 കോടി ഡോളറിന്റെ നിക്ഷേപം പ്രവഹിച്ചത് ഈ അവസരത്തിൽ ചെറിയ കാര്യമല്ല. വിദേശ കരുതൽ ധനം ഏഴ് മാസത്തെ ഉയർന്ന തലമായ 577 ബില്യൺ ഡോളറിലെത്തി ജനുവരി അവസാനം. ധനമന്ത്രി അനുകൂല കണക്കുകൾ നിരത്തിയെങ്കിലും വിദേശ ഓപറേറ്റർമാരും കോർപറേറ്റുകളും ഡോളറിനായി മത്സരിച്ചത് രൂപയെ ഏഷ്യൻ കറൻസികളിൽ മോശം പ്രകടനത്തിന് ഇടയാക്കി. രൂപയുടെ മൂല്യം 81.51 ൽ നിന്നും 82.32 ലേയ്ക്ക് ഇടിഞ്ഞ ശേഷം 82.18 ലാണ്. ഈ വാരം 82.52 ലേയ്ക്ക് മൂല്യം ഇടിഞ്ഞാൽ അടുത്ത ചുവടിൽ 82.65 ലേയ്ക്ക് ദുർബലമാകാം. കരുത്തിന് ശ്രമിച്ചാൽ 81.40 ൽ തടസ്സമുണ്ട്.
അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ കാൽ ശതമാനം ഉയർത്തി 4.75 ശതമാനമാക്കി. ഈ വാരം വായ്പ അവലോകനത്തിന് ഒരുങ്ങുന്ന ആർ ബി ഐ പലിശ നിരക്ക് കാൽ ശതമാനം ഉയർത്താം.
അന്താരാഷ്ട്ര സ്വർണ വിപണിയിൽ ശക്തമായ ചാഞ്ചാട്ടം. ട്രോയ് ഔൺസിന് 1927 ഡോളറിൽ നിന്നും കഴിഞ്ഞ വാരം പ്രതിരോധമായി സൂചിപ്പിച്ച 1962 ന് രണ്ട് ഡോളർ അകലെ 1960 വരെയേ ഉയരാനായുള്ളൂ. ഈ റേഞ്ചിൽ ഉടലെടുത്ത വിൽപന സമ്മർദത്തിൽ 1866 താങ്ങ് തകർത്ത് 1860 ലേയ്ക്ക് ഇടിഞ്ഞു. വാരാന്ത്യം 1864 ഡോളറിലാണ്. അതായത് 1866 ന് മുകളിൽ തിരിച്ച് വരാനാവാഞ്ഞത് ദുർബലാവസ്ഥയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ദീർഘകാലയളവിലേയ്ക്ക് വീക്ഷിച്ചാൽ സ്വർണം 1720 ഡോളറിലേക്ക് തിരുത്തലിന് സാധ്യത.